അപകടകരമായ ചാനല്‍ ക്രോസിംഗിന് ഒടുവില്‍ 27 പേരുടെ ജീവന്‍ നഷ്ടമായി. ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന മനുഷ്യക്കടത്താണ് അഞ്ച് സ്ത്രീകളും, ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ 27 കുടിയേറ്റക്കാരുടെ മുങ്ങിമരണത്തില്‍ കലാശിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് ദുരന്തം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോട്ടുകള്‍ ഫ്രഞ്ച് തീരം വിടുമ്പോള്‍ ഫ്രഞ്ച് പോലീസ് ഇത് നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
തിങ്ങിനിറഞ്ഞ ബോട്ട് മഴയും, തണുത്ത കാലാവസ്ഥയും ചേര്‍ന്ന് കടലിലെ അന്തരീക്ഷം മോശമായതോടെ തകരുകയായിരുന്നു. ഫ്രഞ്ച് മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്. ഇവര്‍ വിവരം നല്‍കിയതോടെ കോസ്റ്റ്ഗാര്‍ഡ് ബോട്ടുകളും, ഹെലികോപ്ടറും സ്ഥലത്തെത്തി. ചാനല്‍ കടക്കാന്‍ ശ്രമിക്കവെ ഒരൊറ്റ ദിവസവം നഷ്ടമാകുന്ന ഏറ്റവും ഉയര്‍ന്ന ജീവഹാനിയാണ് ഇന്നലെ സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഞ്ച് കുര്‍ദിഷ് ഇറാനിയന്‍ വംശജര്‍ മുങ്ങിമരിച്ചതാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന നിരക്ക്. ഈ വര്‍ഷം വിവിധ സംഭവങ്ങളിലായി 14 പേരാണ് മുങ്ങിമരിച്ചത്.
ദുരന്തം സംഭവിച്ചതിന് പിന്നാലെ തെരച്ചില്‍ ആരംഭിച്ചതിനൊപ്പം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടിയന്തര കോംബ്രാ യോഗം വിളിച്ചു. ഫ്രാന്‍സില്‍ നിന്നും വന്‍തോതില്‍ കുടിയേറ്റക്കാര്‍ ചാനല്‍ കടന്നെത്തുന്നത് ടോറി എംപിമാര്‍ക്കിടയില്‍ രോഷം വളര്‍ത്തുകയാണ്. ഈ വര്‍ഷം 27,000 പേരെങ്കിലും ബ്രിട്ടീഷ് തീരത്ത് എത്തിയെന്നാണ് കണക്ക്. ആളുകളെ കൊലയ്ക്ക് കൊടുത്ത് തലയൂരുന്ന അടിമ സംഘങ്ങളെ നേരിടാന്‍ ഫ്രഞ്ച് മണ്ണില്‍ ബ്രിട്ടീഷ് ബൂട്ടുകള്‍ നിലയുറപ്പിക്കേണ്ടി വരുമെന്നാണ് ബോറിസ് ജോണ്‍സണ്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ അറിയിച്ചിരിക്കുന്നത്.
ചാനലിനെ സെമിത്തേരിയാക്കി മാറ്റാന്‍ ഫ്രാന്‍സ് അനുവദിക്കില്ലെന്ന് മാക്രോണ്‍ ആണയിട്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട്. എന്നാല്‍ കുടിയേറ്റക്കാരുടെ ഒഴുക്കിനെ ആഭ്യന്തര നേട്ടങ്ങള്‍ക്കായി രാഷ്ട്രീയ ആയുധമാക്കുന്നത് ബ്രിട്ടന്‍ അവസാനിപ്പിക്കണമെന്നും മാക്രോണ്‍ ബോറിസിനോട് ആവശ്യപ്പെട്ടു. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നത്തെ നേരിടാന്‍ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് നേതാക്കള്‍ ധാരണയായെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.