കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം രാജ്യത്തെ ഹോസ്പിറ്റില്‍ ആക്‌സിഡന്റ് & എമര്‍ജന്‍സി യൂണിറ്റുകളിലേക്ക് 4.7 മില്ല്യണ്‍ സന്ദര്‍ശനങ്ങള്‍ നടത്താന്‍ രോഗികളെ പ്രേരിപ്പിച്ചത് ജിപിമാര്‍! ജിപിമാരെ കാണാന്‍ കഴിയാതെ വന്നതോടെയാണ് ഇത്രയധികം രോഗികള്‍ക്ക് എ&ഇയിലേക്ക് പോകേണ്ടി വന്നതെന്ന് ഔദ്യോഗിക പഠനങ്ങള്‍ വ്യക്തമാക്കി.
എ&ഇയില്‍ എത്തിച്ചേരുന്ന അഞ്ചില്‍ ഒരു രോഗി മറ്റൊരിടത്ത് നിന്നും ഉപദേശമോ, ചികിത്സയോ ലഭിക്കാതെ വരുന്നതോടെയാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് എത്തുന്നതെന്നാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ കണ്ടെത്തല്‍. ഇതില്‍ തന്നെ മൂന്നിലൊന്ന് ആളുകള്‍, ഏകദേശം 35 ശതമാനം പേരും അപ്പോയിന്റ്‌മെന്റുകള്‍ ലഭ്യമല്ലെന്ന് വ്യക്തമാക്കി.
30 ശതമാനം പേര്‍ക്ക് സേവനങ്ങളിലേക്ക് എത്തിച്ചേരാന്‍ പോലും കഴിഞ്ഞില്ലെന്നും അഭിപ്രായപ്പെട്ടു. അതേസമയം എല്ലാവരും ജിപിമാരുടെ സേവനത്തിനായി ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. കൂടുതല്‍ ആളുകള്‍ എന്‍എച്ച്എസിന്റെ 111 ലൈനിലേക്കാണ് വിളിച്ചത്. എന്നാല്‍ ഹെല്‍ത്ത് വര്‍ക്കറുടെ സഹായം തേടിയ ആളുകളില്‍ ഇരട്ടി രോഗികളാണ് കാണാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയത്.
ക്രിസ്മസിന് മുന്‍പ് ഈസ്റ്റ് ലണ്ടനിലെ രണ്ട് എ&ഇകളിലായി നടത്തിയ അഭിമുഖം വഴിയാണ് സിക്യുസി ഈ നിഗമനത്തില്‍ എത്തിയത്. ഇല്‍ഫോര്‍ഡിലെ കിംഗ് ജോര്‍ജ്ജ് ഹോസ്പിറ്റല്‍, റോംഫോര്‍ഡിലെ ക്യൂന്‍സ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. ഇത് ഇംഗ്ലണ്ടില്‍ ആകമാനം കണക്കാക്കിയാല്‍ കഴിഞ്ഞ വര്‍ഷം എ&ഇയില്‍ സേവനം തേടിയ 24.4 മില്ല്യണില്‍ 4.7 മില്ല്യണ്‍ രോഗികളും മറ്റ് വഴികളില്ലാതെ എ&ഇയില്‍ എത്തിപ്പെട്ടതാണെന്ന് വ്യക്തമായത്.
ജോലി സമ്മര്‍ദം കൂടുന്നതിനാല്‍ ഡോക്ടര്‍മാര്‍ ദിവസേന കാണുന്ന രോഗികളുടെ എണ്ണം കുറയ്ക്കാനുള്ള പ്രമേയത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് അനുകൂല വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട്.