
















രാത്രിയുടെ മറവുപിടിച്ച് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറെ റോയല്‍ ലോഡ്ജില്‍ നിന്നും പുറത്താക്കി. രാജാവിന്റെ സാന്‍ഡിഗ്രാം എസ്റ്റേറ്റില്‍ പുതിയ ജീവിതം തുടങ്ങാനാണ് മുന്‍ യോര്‍ക്ക് ഡ്യൂക്ക് നിര്‍ബന്ധിതനായത്. പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ചാള്‍സ് രാജാവ് മറ്റ് വഴികളില്ലാതെയാണ് ഇനിയും വെച്ചുതാമസിപ്പിക്കാതെ പുറത്തേക്കുള്ള വഴികാണിച്ചത്.
എപ്സ്റ്റീന്‍ ഫയല്‍സിലെ പുതിയ വിവരങ്ങള്‍ ബ്രിട്ടനെ ഞെട്ടിച്ചതോടെ ജനവികാരം ഉയരുന്നത് മനസ്സിലാക്കിയാണ് രാജകുടുംബത്തിന്റെ നീക്കം. ജെഫ്രി എപ്സ്റ്റീന്റെ 'വളര്‍ത്തുമൃഗമാകാന്‍' ആഗ്രഹിക്കുന്നുവെന്ന് വരെ ആന്‍ഡ്രൂ കുട്ടിപ്പീഡകനോട് പറഞ്ഞുവെച്ച് ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. 
ഇതിന് പുറമെ ആന്‍ഡ്രൂവിനെതിരെ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മുന്‍ രാജകുമാരന് സെക്‌സില്‍ ഏര്‍പ്പെടാനായി എപ്സ്റ്റീന്‍ യുകെയിലേക്ക് യുവതിയെ എത്തിച്ച് നല്‍കിയെന്ന ആരോപണത്തിലാണ് അന്വേഷണം. ഇതിനിടെയാണ് 30 മില്ല്യണ്‍ പൗണ്ടിന്റെ റോയല്‍ ലോഡ്ജില്‍ നിന്നും ആന്‍ഡ്രൂ കിടക്കയും, പെട്ടിയും എടുത്ത് ഇറങ്ങിയത്.
132 മൈല്‍ അകലെയുള്ള സാന്‍ഡിഗ്രാമിലേക്ക് രാത്രിയുടെ മറവിലാണ് എത്തിച്ചതെന്നാണ് വിവരം. ഏപ്രിലില്‍ മാര്‍ഷ് ഫാമിലേക്ക് മാറ്റുന്നത് വരെ വുഡ് ഫാം കോട്ടേജിലാകും ഇയാളുടെ താല്‍ക്കാലിക താമസം. പുതിയ തെളിവുകളുടെ സാന്നിധ്യത്തില്‍ യുഎസ് അധികൃതരുമായി സഹകരിക്കാന്‍ ആന്‍ഡ്രൂവിന് മേല്‍ സമ്മര്‍ദം രൂക്ഷമാണ്.
അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ കൊട്ടാരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഹാരി രാജകുമാരനും കുടുംബത്തിനും എതിരായ വ്യക്തിപരമായ അക്രമങ്ങള്‍ പോലും നടത്താന്‍ യാതൊരു മടിയും കാണിക്കാത്ത കൊട്ടാര അധികൃതര്‍ നാണംകെട്ട പണി കാണിച്ച ആന്‍ഡ്രൂവിനെ കാര്യത്തില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.