
















ആരാണ് ഇര? നാണംകെട്ട പ്രവൃത്തികള്‍ പതിവായി ചെയ്ത് വന്നിരുന്ന ആന്‍ഡ്രൂവും, മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസണും തമ്മിലുള്ള താരതമ്യത്തില്‍ സാറയാണ് ഇരയെന്നാണ് ആദ്യം കരുതിയത്. മുന്‍ ഭര്‍ത്താവിന്റെ ചെയ്തികള്‍ പൊറുത്ത മഹതിയെന്ന വിശേഷണം അവര്‍ക്ക് സിദ്ധിച്ചിരുന്നു. എന്നാല്‍ എപ്സ്റ്റീന്‍ ഫയല്‍ ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവന്നതോടെ പകല്‍ വെളിച്ചത്തില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി.
സാമ്പത്തിക നേട്ടത്തിനായി കുട്ടിപ്പീഡകനായ ഒരാള്‍ക്കൊപ്പം സൗഹൃദം നിലനിര്‍ത്തുകയും, അയാളെ വിവാഹം ചെയ്യാന്‍ തയ്യാറെന്ന് അറിയിക്കുകയും ചെയ്‌തെന്ന് ഇമെയിലുകള്‍ വെളിപ്പെടുത്തിയതോടെ സാറാ ഫെര്‍ഗൂസണും വേട്ടക്കാരില്‍ ഒരാളായി. ഇതോടെ മുന്‍ ഭര്‍ത്താവിനൊപ്പം രാജകീയ താമസസ്ഥലത്ത് നിന്നും പെരുവഴിയിലേക്ക് ഇറങ്ങേണ്ടിയും വന്നു. 
മാതാപിതാക്കളുടെ ചെയ്തികളെ കുറിച്ച് വ്യക്തമായതോടെ ഇവരുടെ രണ്ട് പെണ്‍മക്കളാണ് ഇരകളെന്ന ചിന്ത വ്യാപിച്ചു. എന്നാല്‍ പുതിയ ഇമെയിലുകള്‍ ഈ വിശ്വാസത്തിനും കളങ്കം ഏല്‍പ്പിക്കുകയാണ്. കുട്ടിപ്പീഡകന്‍ എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ അമ്മയുടെ പേര് മോശമാകാതിരിക്കാന്‍ ബിയാട്രിസ് രാജകുമാരി ഉപദേശങ്ങള്‍ നല്‍കിയെന്ന് ഇമെയില്‍ വെളിപ്പെടുത്തുന്നു.
എപ്സ്റ്റീനെ കുട്ടിപ്പീഡകനെന്ന് പരസ്യമായി വിളിച്ച ശേഷം ഈ വാദത്തില്‍ നിന്നും തന്ത്രപരമായി ഒഴിയാന്‍ എന്ത് ചെയ്യണമെന്നാണ് ബിയാട്രിസ് ഉപദേശം നല്‍കിയത്. 14 വയസ്സുള്ള കുട്ടികളെ പോലും പീഡനത്തിന് ഇരയാക്കിയ എപ്സ്റ്റീന്‍ ജയിലില്‍ കിടന്ന് ഇതിനുള്ള ശിക്ഷ അനുഭവിച്ചെന്ന് പത്രക്കാരോട് പറയേണ്ടത് പ്രധാനമാണെന്ന് അന്ന് 22 വയസ്സുണ്ടായിരുന്ന മൂത്തമകള്‍ തന്നെ ഉപദേശിച്ചെന്നാണ് ഫെര്‍ഗൂസണ്‍ ഇമെയിലില്‍ വ്യക്തമാക്കുന്നത്.