
















ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പ് ഒരു ഭരണപക്ഷത്തെ സംബന്ധിച്ച് വലിയ തലവേദനയില്ലാതെ സസുഖം ജയിച്ച് കയറേണ്ട ഒന്നാണ്. എന്നാല്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടിക്ക് ശക്തികേന്ദ്രമായിട്ട് കൂടി വിജയിക്കാന്‍ കഴിയുമോയെന്ന ആശങ്കയുണ്ട്. ദേശീയ സര്‍വ്വെകളില്‍ ജനപ്രീതിയില്‍ മുന്നിലുള്ള റിഫോം പാര്‍ട്ടി വിജയിച്ച് കയറുമെന്നാണ് ആശങ്ക.
ഏത് വിധേനയും സീറ്റ് നിലനിര്‍ത്താനുള്ള തിരക്കിട്ട നെട്ടോട്ടത്തിലാണ് ലേബര്‍. എന്നാല്‍ അതിലേറെ പ്രസക്തമാക്കുന്നത് ഈ ഉപതെരഞ്ഞെടുപ്പിന് കീര്‍ സ്റ്റാര്‍മറുടെ ഭാവിയെ നിര്‍ണ്ണയിക്കാനുള്ള ശക്തിയുണ്ടെന്നതാണ്. തോല്‍വി സംഭവിച്ചാല്‍ അത് പ്രധാനമന്ത്രി കസേര തന്നെ തെറിപ്പിക്കാനുള്ള വഴിയൊരുക്കാം.
ഗാസാ വിഷയം ആളിക്കത്തിച്ച് ഗ്രീന്‍സ് പാര്‍ട്ടി നടത്തുന്ന രാഷ്ട്രീയക്കളി ലേബറിന് പ്രതിസന്ധിയാണ്. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പ് ലേബറും, റിഫോമും തമ്മിലുള്ള പോരായി ചിത്രീകരിക്കാനാണ് ഭരണപക്ഷം ശ്രമിച്ചിരുന്നത്. പരമ്പരാഗത സീറ്റില്‍ ഇത് തങ്ങളെ സുരക്ഷിതമാക്കുമെന്നാണ് അവരുടെ ചിന്ത.
എന്നാല്‍ വോട്ട് ഭിന്നിച്ച് പോകുന്നത് ലേബറിനെ സംബന്ധിച്ച് ചിന്തിക്കാന്‍ കഴിയാത്ത പ്രതിസന്ധി സൃഷ്ടിക്കും. ഗ്രീന്‍സിന് വോട്ട് ചെയ്ത് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയെ ജയിപ്പിക്കാന്‍ സംഭാവന നല്‍കരുതെന്ന് ഡെപ്യൂട്ടി നേതാവ് ലൂസി പവല്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചത് ഈ സാഹചര്യത്തിലാണ്.
സീറ്റില്‍ വലിയ തോതില്‍ ഗതിനിര്‍ണ്ണയിക്കാന്‍ സാധിക്കുന്ന വിഭാഗമായി മുസ്ലീം വോട്ടര്‍മാര്‍ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇംഗ്ലീഷിന് പുറമെ ഉര്‍ദുവിലും പ്രചരണ ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നത്. അതേസമയം നം.10ല്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കീര്‍ സ്റ്റാര്‍മറുടെ പരീക്ഷയാണ് ഉപതെരഞ്ഞെടുപ്പെന്ന് റിഫോം യുകെ പറയുന്നു.