
















റസിഡന്റ് ഡോക്ടര്‍മാരുടെ സമരം തുടരുകയാണ്. ശമ്പളവര്‍ദ്ധന മാത്രമല്ല തങ്ങളെ സമര മുഖത്തേക്ക് എത്തിച്ചതെന്ന് പല തവണയായി ബിഎംഎ നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സത്യത്തില്‍ പണം തന്നെയാണ് പ്രശ്‌നമെന്ന് ഇപ്പോള്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ. ജാക്ക് ഫ്‌ളെച്ചര്‍ വെളിപ്പെടുത്തുന്നു.
സമാധാന കരാറിന്റെ ഭാഗമായി മുന്നോട്ട് വെച്ച പണത്തിന്റെ തോത് അവസാന നിമിഷം മന്ത്രിമാര്‍ കുറച്ചതാണ് സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള സാധ്യതകളെ കൊന്നുകളഞ്ഞതെന്നാണ് ഡോക്ടര്‍മാരുടെ നേതാവ് വ്യക്തമാക്കുന്നത്. ഗവണ്‍മെന്റ് ഇപ്പോള്‍ 'കളികള്‍' നടപ്പാക്കുകയാണ്. ഇതാണ് വരുമാനത്തിനും, ജോലിക്കുമായി തങ്ങളെ 15-ാം പണിമുടക്കിലേക്ക് നയിച്ചത്, ഡോ. ഫ്‌ളെച്ചര്‍ ആരോപിച്ചു.
അവസാന നിമിഷം ഓഫര്‍ ചെയ്ത പണം കുറച്ചതാണ് ചര്‍ച്ചകള്‍ പൊളിയാന്‍ ഇടയാക്കിയതെന്ന് ഫ്‌ളെച്ചര്‍ പറയുന്നു. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ നാല് വര്‍ഷമായി തുടരുന്ന തര്‍ക്കത്തിന് പരിഹാരമാകുമെന്ന് കരുതി ഇരിക്കുമ്പോഴായിരുന്നു ഇത്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് എതിരെയും ഫ്‌ളെച്ചര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. തര്‍ക്കങ്ങളെ കുറിച്ച് ഇല്ലാക്കഥകളാണ് സ്ട്രീറ്റിംഗ് പ്രചരിപ്പിക്കുന്നത്. തങ്ങളെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ മോശം ആളുകളായി ചിത്രീകരിക്കുകയും ചെയ്യുന്നു, ഫ്‌ളെച്ചര്‍ കുറ്റപ്പെടുത്തി.
ആഗസ്റ്റ് വരെയുള്ള നിലവിലെ നിയമപരമായ കാലയളവിലും അതിന് അപ്പുറവും റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങുമെന്ന് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഫ്‌ളെച്ചര്‍ വ്യക്തമാക്കി. 26% ശമ്പളവര്‍ദ്ധനവാണ് ഇവരുെട ആവശ്യം. കൂടാതെ സ്പഷ്യെലിസ്റ്റ് മെഡിക്കല്‍ ട്രെയിനിംഗ് പ്ലേസുകളുടെ എണ്ണം കൂട്ടാനും ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യം ന്യായമാണെന്നാണ് ഫ്‌ളെച്ചര്‍ അനകാശപ്പെടുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ പോലും ഇപ്പോള്‍ റസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തിന് എതിരായി നില്‍ക്കുന്നുണ്ട്.