
















ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ വന്‍തോതില്‍ റദ്ദാക്കാന്‍ തുടങ്ങിയതോടെ ഹാഫ് ടേം ഹോളിഡേയില്‍ നാട്ടിലേക്ക് വരാന്‍ ഉദ്ദേശിച്ച് ടിക്കറ്റെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയില്‍. ഇറാന്‍ യുദ്ധം പരിസമാപ്തിയിലേക്ക് എത്തിച്ചേരാത്ത സാഹചര്യത്തില്‍ 13,000 വിമാന സര്‍വ്വീസുകളാണ് ഈ മാസം റദ്ദാക്കിയിരിക്കുന്നത്.
എണ്ണ, ഗ്യാസ് വിതരണം സംബന്ധിച്ച ആശങ്കകള്‍ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കുകയാണ്. ഇറാന്‍ 'കീഴടങ്ങലിന്റെ വെള്ളക്കൊടി' വീശാന്‍ തയ്യാറാകണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
മേയിലെ വിമാന ഷെഡ്യൂളുകളില്‍ നിന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് മില്ല്യണ്‍ സീറ്റുകള്‍ വെട്ടിക്കുറച്ചതായി ഏവിയേഷന്‍ സ്ഥാപനത്തിന്റെ ഡാറ്റ വെളിപ്പെടുത്തുന്നു. പല വിമാന കമ്പനികളും ചെറിയ വിമാനങ്ങളിലേക്ക് മാറി ജെറ്റ് ഇന്ധനം ലാഭിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളാണ് ആഗോള എണ്ണ വിതരണത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ബ്രിട്ടീഷ് എയര്‍വേസ്, തുര്‍ക്കിഷ് എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ എന്നിങ്ങനെ വിമാന കമ്പനികളാണ് സീറ്റുകള്‍ റദ്ദാക്കി വരുന്നത്. ഇവരുടെ ടിക്കറ്റുകള്‍ എടുത്ത യാത്രക്കാരാണ് അനിശ്ചിതാവസ്ഥയിലായത്. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയത് മുതല്‍ ജെറ്റ് ഫ്യൂവലിന്റെ വില ഇരട്ടിയിലേറെയാണ് വര്‍ദ്ധിച്ചത്.