
















നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ സമരത്തിനിറങ്ങിയ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജികൊണ്ട് അവസാനിക്കില്ലെന്ന് വ്യക്തമാക്കി സിജെപി വക്താവ് അഷുതോഷ് റങ്ക. നീറ്റ് വിവാദത്തില്‍ രാജ്യം മുഴുവന്‍ രോഷം പടരുമ്പോള്‍ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുമെന്ന് റങ്ക വ്യക്തമാക്കി.
നിലവിലെ സ്ഥിതി ഒരു ടൈം ബോംബിന് തുല്യമാണ്. അതുകൊണ്ട് തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് അപ്പുറത്തേക്കുള്ള ആവശ്യങ്ങള്‍ നീളാന്‍ സാധ്യതയുണ്ടെന്ന് റങ്ക വ്യക്തമാക്കുന്നു.
'രാജ്യം മുഴുവന്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആഴ്ചകളും, മാസങ്ങളും നീളാന്‍ കഴിയില്ല. കൂടുതല്‍ കാത്തിരിക്കുമ്പോള്‍ രോഷവും വളരും. ഇപ്പോള്‍ രോഷം മുഴുവന്‍ പ്രധാനമന്ത്രിക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പ്രധാനെതിരെ മാത്രമായിരിക്കില്ലെന്ന് ഗവണ്‍മെന്റും മനസ്സിലാക്കണം', സിജെപി വക്താവ് പറഞ്ഞു.
നീറ്റ് വിവാദം ബാധിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും, പ്രതിഷേധക്കാര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നതായി റങ്ക വ്യക്തമാക്കി. ഗവണ്‍മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ രണ്ട് കാര്യങ്ങളില്‍ തത്വത്തില്‍ അംഗീകാരം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രധാന്റെ രാജി സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ സംബന്ധിച്ച വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്യുമെന്ന് ഗവണ്‍മെന്റ് പ്രതിനിധികള്‍ അറിയിച്ചതായി റങ്ക പറഞ്ഞു. നീറ്റ് സമരം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് പ്രധാനമന്ത്രി നടപടി എടുത്തതെന്നും, എന്തിനാണ് ഇത്രയും കാത്തിരുന്നതെന്നും സിജെപി വക്താവ് ചോദിക്കുന്നു.