
















മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വന്‍ കള്ളപ്പണ ഇടപാടാണ് നടന്നതെന്നും വിദേശത്തേക്ക് ഹവാല ഇടപാട് നടത്തിയതില്‍ മുന്‍ മന്ത്രിയും വീണയുടെ പങ്കാളിയുമായ മുഹമ്മദ് റിയാസിന് പ്രധാന പങ്കുണ്ടെന്നും ഇഡി പറയുന്നു. സംസ്ഥാന സര്‍ക്കാരിന് ഇഡി കൈമാറിയ 25 പേജുള്ള കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.
റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഇടപാടില്‍ കൂട്ടാളികളായിരുന്നുവെന്നും ഹവാല ഇടപാടിനായി 16 അംഗ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നുവെന്നും ഇഡി കത്തില്‍ പറയുന്നു. മുന്‍ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഗ്രൂപ്പിലുണ്ടായിരുന്നു. ഒരു നമ്പര്‍ 'മിനിസ്റ്റര്‍ റിയാസ്' എന്ന പേരിലാണ് സേവ് ചെയ്തിരുന്നതെന്നും ഹവാല ഇടപാടുകാരനെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പില്‍ ഉണ്ടായിരുന്നുവെന്നും ഇഡി പറയുന്നു.
2024 മെയ് മാസമുള്‍പ്പെടെ വീണയും റിയാസും ദുബായിലേക്ക് ഒരുമിച്ച് പോയത് കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നും ഇഡി ആരോപിക്കുന്നു. ദുബായില്‍ വീണയുടെ പേരില്‍ വസ്ത്രവ്യാപാരം നടത്തുന്നതായി കാണിച്ച് ബിനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും കത്തില്‍ പറയുന്നു. വീണയുടേതെന്ന് പറയുന്ന കുറിപ്പുകളുടെ പകര്‍പ്പും ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഈ കുറിപ്പുകള്‍ താന്‍ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചെന്നും ഇഡി പറയുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പിണറായി വിജയനൊപ്പം വീണ താമസിച്ചിരുന്ന വാടകവീട്ടില്‍ മേയ് 27ന് നടത്തിയ റെയ്ഡിലാണ് രേഖകള്‍ പിടിച്ചെടുത്തത്.