ഇന്ത്യയില്‍ നിന്നും ദത്തെടുത്ത 11-കാരനായ മകനെ കൊലപ്പെടുത്താന്‍ ലണ്ടനിലെ ദമ്പതികള്‍ ക്വട്ടേഷന്‍ കൊടുത്തെന്ന് ആരോപണം. 150,000 പൗണ്ടിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഇന്ത്യന്‍ പോലീസ് വ്യക്തമാക്കി. വെസ്റ്റ് ലണ്ടന്‍ ഹാന്‍വെല്ലില്‍ നിന്നുള്ള 55-കാരി ആര്‍തി ധിര്‍, 30-കാവല്‍ രായ്ജാദ എന്നിവരാണ് കുറ്റാരോപിതര്‍. ഗുജറാത്തില്‍ വെച്ച് ഗോപാല്‍ സെജാനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നില്‍ ഇവരാണെന്ന് ഇന്ത്യയിലെ അധികൃതര്‍ പറയുന്നു.
ദത്തെടുത്ത മകനെ കൊലപ്പെടുത്തി 150,000 പൗണ്ട് ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുകയായിരുന്നു ഇവരുടെ ഉദ്ദേശമെന്നാണ് ആരോപണം. എന്നാല്‍ ആര്‍തിയെയും, കാവലിനെയും നാടുകത്തി ഇന്ത്യയില്‍ വിചാരണയ്ക്കായി വിട്ടയയ്ക്കണമെന്ന ആവശ്യം ബ്രിട്ടന്‍ തളളുകയാണ്. മനുഷ്യാവകാശത്തിന്റെ പേരിലാണ് പ്രതികളെ ബ്രിട്ടന്‍ സംരക്ഷിക്കുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റിന് തീരുമാനത്തിനെതിരെ അപ്പീല്‍ പോകാന്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്.
2015-ലാണ് ഗുജറാത്തിലെ കെഷോദില്‍ നിന്ന് ദമ്പതികള്‍ ഗോപാലിനെ ദത്തെടുത്തത്. ലണ്ടനില്‍ കൊണ്ടുപോകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പത്രപ്പരസ്യം തന്നെ ഇവര്‍ നല്‍കി. ഇതുവഴി കണ്ടെത്തിയ ഗോപാലിന് പക്ഷെ യുകെ കാണാന്‍ സാധിച്ചില്ല. പുതിയ മാതാപിതാക്കള്‍ ഉടന്‍ ഗോപാലിന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തു. 10 വര്‍ഷത്തിന് ശേഷം ലഭിക്കേണ്ട തുക ഗോപാല്‍ മരിച്ചാല്‍ ഉടന്‍ കിട്ടുന്ന തരത്തിലായിരുന്നു.
ഇതിന്റെ പ്രീമിയത്തിലേക്ക് ധിര്‍ 15,000 പൗണ്ട് രണ്ട് തവണയായി അടയ്ക്കുകയും ചെയ്തു. എന്നാല്‍ 2017 ഫെബ്രുവരി 8ന് ഗോപാലിനെ തട്ടിക്കൊണ്ടുപോയി മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. അക്രമികളില്‍ നിന്നും ഗോപാലിനെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരീഭര്‍ത്താവിനും കുത്തേറ്റു. സംഭവത്തില്‍ ഗോപാലിന് പുറമെ ഇദ്ദേഹവും പിന്നീട് മരണപ്പെട്ടു.
ആര്‍തി ധിറിന്റെയും, കാവലിന്റെയും ഒരു സുഹൃത്തിനെ പിടികൂടിയതോടെയാണ് കേസില്‍ സംശയങ്ങള്‍ ഉടലെടുത്തത്. കുട്ടിയെ കൊലപ്പെടുത്തിയതില്‍ ഇയാള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. 2017 ജൂണില്‍ ഇന്ത്യയുടെ ആവശ്യപ്രകാരം ദമ്പതികളെ യുകെ അറസ്റ്റ് ചെയ്‌തെങ്കിലും ഈ വര്‍ഷം ജൂലൈയില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതി ഇവരെ നാടുകടത്താന്‍ വിസമ്മതിച്ചു. ഗുജറാത്തില്‍ ഇരട്ട കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്നതാണ് കാരണം.
എന്നാല്‍ ഇരുവരെയും നാടുകത്താന്‍ പര്യാപ്തമായതെളിവുകള്‍ ഉണ്ടെന്നും സീനിയര്‍ ഡിസ്ട്രിക്ട് ജഡ്ജ് എമ്മാ ആര്‍ബര്‍ത്‌നോട്ട് കൂട്ടിച്ചേര്‍ത്തു.