
















ഒരു യുദ്ധം നടക്കുമ്പോള്‍ മറ്റ് ലോകരാജ്യങ്ങള്‍ക്ക് ജീവിതം ബുദ്ധിമുട്ടാക്കി മാറ്റുന്ന അവസ്ഥയാണ്. ഇറാനെതിരെ യുഎസും, ഇസ്രയേലും നടത്തുന്ന യുദ്ധം ബ്രിട്ടനിലെ ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്ന സൂചന നല്‍കി പണപ്പെരുപ്പ നിരക്കുകള്‍. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പണപ്പെരുപ്പം 3 ശതമാനത്തില്‍ നിലയുറപ്പിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി.
ഇത് ഉയര്‍ത്തുന്ന സാമ്പത്തിക കൊടുങ്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകളൊന്നും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നടത്തുന്നില്ലെന്നതാണ് വിമര്‍ശനം. ഉയരുന്ന എണ്ണ, ഗ്യാസ് വില ജീവിതച്ചെലവ് പ്രതിസന്ധിയെ ഭീഷണിയിലാക്കുകയാണ്. ചാന്‍സലറുടെ കെടുകാര്യസ്ഥത യുകെയെ ദുര്‍ബലമായ അവസ്ഥയില്‍, അപകടത്തിലേക്ക് നയിക്കുന്ന സ്ഥിതിയാണെന്ന് ടോറികള്‍ കുറ്റപ്പെടുത്തി.
ജി7 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 3 ശതമാനം. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴ്ത്തുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം. എന്നാല്‍ യുദ്ധം ആരംഭിച്ചതോടെ യുകെ ഇന്ധന, എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുന്ന സാഹചര്യമാണ്. ഈ പ്രതിസന്ധി യുകെ പണപ്പെരുപ്പത്തെ 5 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ഗോള്‍ഡ്മാന്‍ സാഷസിലെ വിദഗ്ധര്‍ ഭയക്കുന്നത്.
യുദ്ധം നീണ്ടുപോയാല്‍ എണ്ണ വില ബാരലിന് 150 ഡോളര്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്ന് ബ്ലാക്ക്‌റോക്ക് മേധാവി ലാറി ഫിങ്ക് പറഞ്ഞു. ഇത് ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. അതേസമയം ലോകം അനിശ്ചിതാവസ്ഥയില്‍ തുടരുമ്പോള്‍ തങ്ങള്‍ക്ക് ശരിയായ ഇക്കണോമിക് പ്ലാന്‍ ഉണ്ടെന്ന് ഒഎന്‍എസ് കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ റീവ്‌സ് അവകാശപ്പെട്ടു.
ലേബര്‍ അധികാരത്തിലെത്തുമ്പോള്‍ 2 ശതമാനത്തിലായിരുന്ന പണപ്പെരുപ്പം ഉയരുകയും, തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന തലത്തിലേക്ക് എത്തുകയും ചെയ്തു. കടമെടുപ്പ് റെക്കോര്‍ഡ് തോതില്‍ തുടരുമ്പോഴും വളര്‍ച്ച സ്തംഭനാവസ്ഥയില്‍ തുടരുകയാണ്.