കൊവിഡ്-19 ബാധിച്ച് 412 പേര്‍ കൂടി മരിച്ചതായി ബ്രിട്ടന്റെ സ്ഥിരീകരണം. ഇതോടെ രാജ്യത്തെ ഔദ്യോഗിക മരണംസഖ്യ 37,460-ലേക്ക് ഉയര്‍ന്നു. ഇതിനിടെ കഴിഞ്ഞ 48 മണിക്കൂറില്‍ ഇംഗ്ലണ്ടിലെ കാല്‍ശതമാനം എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഒരു മരണം പോലും നടന്നിട്ടില്ലെന്നത് ആശ്വാസവാര്‍ത്തയായി മാറുകയാണ്. അതേസമയം കഴിഞ്ഞ ബുധനാഴ്ചയിലെ (363) മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കണക്ക് 13.5 ശതമാനം ഉയര്‍ന്നതാണെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിക്കുന്നു. ഇന്നലെ (134) നടന്ന മരണങ്ങളുടെ മൂന്നിരട്ടിയുമാണ് ഇത്.
വീക്കെന്‍ഡും, ബാങ്ക് ഹോളിഡേയും വന്നതിനാല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസമാണ് ഇതിന് പിന്നിലെന്ന് അധികൃതര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ 48 മണിക്കൂറില്‍ കാല്‍ശതമാനം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ കൊവിഡ് രോഗികളുടെ മരണങ്ങള്‍ ഇല്ലാതെ കടന്നുപോയതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയത്. 2013 പേര്‍ക്ക് കൂടി പോസിറ്റീവായതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ ഇന്‍ഫെക്ഷന്‍ ബാധിച്ചവര്‍ 267,240 ആയി.
അതേസമയം യുകെ ആഗസ്റ്റ് മാസത്തോടെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയേക്കാമെന്ന് മുന്‍പ് ലോകാരോഗ്യ സംഘടന മേധാവി പ്രതീക്ഷ പ്രകടിപ്പിച്ചു. ലോക്ക്ഡൗണ്‍ ഇളവുകള്‍ മേയ് മധ്യത്തോടെ പ്രതീക്ഷിച്ചാല്‍ മതിയെന്ന് കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ഡബ്യുഎച്ച്ഒ ക്യാന്‍സര്‍ പ്രോഗ്രാം മുന്‍ ഡയറക്ടര്‍ പ്രൊഫസര്‍ കരോള്‍ സികോറ. ഈ പ്രതീക്ഷയ്ക്ക് ഇടയിലും ഏറ്റവും മോശം അവസ്ഥ നേരിടാനും തയ്യാറായിരിക്കണമെന്ന് പ്രൊഫസര്‍ സികോറ കൂട്ടിച്ചേര്‍ത്തു.
കൊറോണ മൂലം പൊറുതിമുട്ടിയ പല യൂറോപ്യന്‍ രാജ്യങ്ങളും ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തുന്നതില്‍ വിജയിച്ചിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. സുരക്ഷിതമായി ഇത് നടപ്പാക്കി അവര്‍ വഴി കാണിച്ചുകഴിഞ്ഞു. മാര്‍ച്ചും, ഏപ്രിലും ബുദ്ധിമുട്ടുള്ളതായിരുന്നു, മേയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു, ജൂണില്‍ കൂടുതല്‍ മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.