CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 34 Seconds Ago
Breaking Now

കെയര്‍ ഹോമിലെ കൊറോണ ദുരന്തം ജീവനക്കാരുടെ തലയില്‍ കെട്ടിവെച്ച് പ്രധാനമന്ത്രി; രോഗികളെ സംരക്ഷിച്ചില്ലെന്ന ബോറിസിന്റെ ആരോപണത്തില്‍ വിവാദ കൊടുങ്കാറ്റ്; കുറ്റപ്പെടുത്തി രസിക്കാതെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്ന് ഹോം മേധാവികള്‍

സോഷ്യല്‍ കെയറിലുള്ളവരെ കൂടുതല്‍ നന്നായി നോക്കണമെന്ന് യോര്‍ക്ക്ഷയറിലെത്തിയ പ്രധാനമന്ത്രി

കൊറോണ മഹാമാരിക്ക് ഇടയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ബ്രിട്ടനിലെ കെയര്‍ ഹോമുകളിലാണ്. എന്നാല്‍ ഇതിന് കാരണം അന്തേവാസികളെ കൃത്യമായി പരിചരിക്കാന്‍ കെയര്‍ ഹോമുകള്‍ പരാജയപ്പെട്ടതാണെന്ന കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ്. ബോറിസിന്റെ വാക്കുകള്‍ കടുത്ത അമര്‍ഷമാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. 

നിരവധി ഹോമുകള്‍ കൃത്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് കെയര്‍ ഹോം മരണങ്ങളെ കുറ്റപ്പെടുത്തി ബോറിസിന്റെ നിലപാട്. എന്നാല്‍ ഈ വിധിയെഴുത്ത് ശരിയല്ലെന്നും, സ്വീകാര്യമല്ലെന്നും തിരിച്ചടിച്ച് കെയര്‍ മേധാവികള്‍ രംഗത്തെത്തി. പ്രതിസന്ധി മൂലം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടമേഖലയാണ് സോഷ്യല്‍ കെയര്‍. കെയര്‍ ഹോമുകളില്‍ ഏകദേശം 30,000 പേര്‍ കൊറോണാവൈറസ് ബാധിച്ച് മരിച്ചതായാണ് കണക്ക്. എന്നാല്‍ ഇതിന് പിന്നിലെ കാരണങ്ങള്‍ സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. 

രോഗം ബാധിച്ചവരെ ആശുപത്രികള്‍ ഡിസ്ചാര്‍ജ്ജ് ചെയ്ത് കെയര്‍ ഹോമുകളിലേക്ക് അയച്ചതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ഈ വിമര്‍ശനം തങ്ങള്‍ക്ക് നേരെ വരുന്നത് എന്‍എച്ച്എസ് മേധാവികളെ ചൊടിപ്പിക്കുന്നു. ഒപ്പം ആവശ്യത്തിന് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്ന് പഴി കേള്‍ക്കുന്ന പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും തലയൂരാന്‍ ശ്രമിക്കുന്നുണ്ട്. 

ഇതിനിടെയാണ് വാഗ്ദാനം ചെയ്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കാതെ സോഷ്യല്‍ കെയറിന് നേര്‍ക്ക് മന്ത്രിമാര്‍ കുറ്റം ചാര്‍ത്തുന്നത്. സോഷ്യല്‍ കെയറിലുള്ളവരെ കൂടുതല്‍ നന്നായി നോക്കണമെന്ന് യോര്‍ക്ക്ഷയറിലെത്തിയ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പല കെയര്‍ ഹോമുകളും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം പാഠം പഠിച്ചു, ബോറിസ് വ്യക്തമാക്കി. 

സര്‍ക്കാര്‍ നല്‍കിയ ഉപദേശങ്ങള്‍ മാറിമറിഞ്ഞതാണ് പ്രശ്‌നമായതെന്ന് നാഷണല്‍ കെയര്‍ ഫോറത്തിലെ വിക് റെയ്‌നര്‍ തിരിച്ചടിച്ചു. നേരം വൈകിയും, വിരുദ്ധവുമായ ഉപദേശങ്ങള്‍ പാടുപെട്ടും ഹോമുകള്‍ നടപ്പാക്കാന്‍ ശ്രമിച്ചെന്ന് ഇന്‍ഡിപെന്‍ഡന്റ് കെയര്‍ ഗ്രൂപ്പും വ്യക്തമാക്കി. വാക്കുകള്‍ വിവാദമായതോടെ കെയര്‍ ഹോമുകള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നാണ് നം.10 വിശദീകരണം. 




കൂടുതല്‍വാര്‍ത്തകള്‍.