ഫേസ് മാസ്‌കുകള്‍ അണിയാതെ കടയിലെത്തുന്ന ആളുകള്‍ക്ക് സേവനം നിഷേധിക്കാന്‍ അവകാശം നല്‍കി പുതിയ സര്‍ക്കാര്‍ നിയമങ്ങള്‍. മുഖാവരണം അടുത്ത ആഴ്ച മുതല്‍ നിര്‍ബന്ധമാക്കുമ്പോള്‍ ഇത് നടപ്പാക്കാന്‍ ഷോപ്പ് മാനേജര്‍മാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് മന്ത്രിമാര്‍ തയ്യാറാക്കിയത്. മോശമായി പെരുമാറുന്നവരെ പുറത്താക്കുന്നതിന് സമാനമായി മാസ്‌ക് അണിയാത്തവര്‍ക്ക് സേവനം നിഷേധിക്കാനാണ് ഇതോടെ അവസരം ഒരുങ്ങുന്നത്.
ജൂലൈ 24 മുതലാണ് ഷോപ്പിംഗിന് എത്തുന്നവര്‍ക്കെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കിയത്. ഇത് അനുസരിച്ചില്ലെങ്കില്‍ 100 പൗണ്ട് പിഴ ഈടാക്കും. എന്നാല്‍ നിയമം നടപ്പാക്കാന്‍ ഏറെ ബുദ്ധിമുട്ടുമെന്ന് പോലീസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. ഓഫീസര്‍മാര്‍ക്ക് ഇതുകൂടി നടപ്പാക്കാനുള്ള ശ്രോതസ്സുകള്‍ ഇല്ലെന്നതിനാല്‍ പോലീസിനെ ഏറ്റവും ഒടുവില്‍ മാത്രം ഇതില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് പോലീസ് ഫെഡറേഷനിലെ ജോണ്‍ ആപ്റ്റര്‍ പറഞ്ഞു.
ചീഫ് കോണ്‍സ്റ്റബിളുമാരുമായി സംസാരിക്കാതെയാണ് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചതെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സിലിലെ മാര്‍ട്ടിന്‍ ഹെവിറ്റ് പരാതിപ്പെട്ടു. ഓരോ ഷോപ്പുകള്‍ക്കും എത്രത്തോളം നിയമം കര്‍ശനമാക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരവും നല്‍കും. മാസ്‌ക് ധരിക്കുന്നത് കസ്റ്റമേഴ്‌സിന്റെ ആത്മവിശ്വാസം തിരികെ നല്‍കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് അവകാശപ്പെട്ടു.
റീട്ടെയില്‍ തുറന്നപ്പോള്‍ ഷോപ്പിംഗിന് എത്തുന്നവരുടെ എണ്ണമേറിയിട്ടുണ്ട്. സുരക്ഷിതമായി ഷോപ്പിംഗ് ചെയ്യാനും, ഷോപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം വര്‍ദ്ധിപ്പിക്കാനും ഇത്തരം നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും ഹാന്‍കോക് കൂട്ടിച്ചേര്‍ത്തു. സെയില്‍സ്, റീട്ടെയില്‍ അസിസ്റ്റന്റുമാരായ പുരുഷന്‍മാര്‍ക്കിടയില്‍ മരണനിരക്ക് 75 ശതമാനം കൂടുതലും, സ്ത്രീകള്‍ക്കിടയില്‍ 60 ശതമാനവും കൂടുതലാണെന്നും ഹെല്‍ത്ത് സെക്രട്ടറി ചൂണ്ടിക്കാണിച്ചു.