അമേരിക്കക്കാരോട് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും, തങ്ങളുടെ പിന്തുണ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണെന്ന് സൂചന നല്‍കുകയും ചെയ്ത വീഡിയോ മെഗാനും, ഹാരിയും നേരത്തെ പുറത്തുവിട്ടിരുന്നു. ഇതില്‍ മെഗാനെ രൂക്ഷമായി വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നു. വൈറ്റ് ഹൗസ് വേദിയില്‍ നിന്നാണ് താന്‍ മെഗാന്‍ മാര്‍ക്കിളിന്റെ ഫാനല്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. ഒപ്പം ഹാരിക്കൊരു ഓര്‍മ്മപ്പെടുത്തല്‍ നല്‍കാനും പ്രസിഡന്റ് തയ്യാറായി- 'മുന്‍പും ഞാനിത് പറഞ്ഞിട്ടുണ്ട്, ഹാരിക്ക് ഒരുപാട് ഭാഗ്യം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു, അത് വേണ്ടി വരും', മെഗാനുള്ള കുത്തായി ട്രംപ് കൂട്ടിച്ചേര്‍ത്തു.
രാജകീയ ഡ്യൂട്ടികളില്‍ നിന്നും പിന്‍മാറി ലോസാഞ്ചസലിലെ ബംഗ്ലാവിലാണ് ഹാരിയും, മെഗാനും ഇപ്പോള്‍ താമസിക്കുന്നത്. നവംബര്‍ 3-ലേക്കുള്ള ദൂരം കുറയുന്നതിനിടെയാണ് മുന്‍ രാജദമ്പതികള്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ചില സ്റ്റേറ്റുകളില്‍ അമേരിക്കക്കാര്‍ വോട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. 'നവംബര്‍ മാസം എത്തുമ്പോള്‍ വിദ്വേഷ പ്രസംഗങ്ങളെയും, തെറ്റായ വിവരങ്ങളെയും, ഓണ്‍ലൈന്‍ നെഗറ്റീവിറ്റിയും തള്ളിക്കളയേണ്ടത് സുപ്രധാനമാണ്', ഹാരി വീഡിയോയില്‍ പറഞ്ഞു. ഈ വാക്കുകള്‍ ജോ ബൈഡന് അനുകൂലമായും, ട്രംപിനെ തിരിച്ചടിക്കുന്നതുമാണെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും 'ഈ തെരഞ്ഞെടുപ്പ് ജീവിതകാലത്തെ പ്രധാനപ്പെട്ടതാണ്' എന്നൊരു വാക്ക് കേള്‍ക്കാറുണ്ടെന്ന് കാലിഫോര്‍ണിയയില്‍ ജനിച്ച മെഗാന്‍ പറഞ്ഞു. പക്ഷെ ഇക്കുറി അത് ഏറെ സത്യമാണ്. അതുകൊണ്ട് വോട്ട് ചെയ്യുമ്പോള്‍ നമ്മുടെ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി, നമ്മുടെ ശബ്ദം കേള്‍ക്കുമാറാകണം രേഖപ്പെടുത്താന്‍, 39-കാരി പറഞ്ഞു. എന്തായാലും യുഎസ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ അഭിപ്രായം പങ്കുവെച്ച ഹാരി രാജകുമാരന്റെയും, മെഗാന്റെയും വിഷയത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം കൈകഴുകുന്ന പ്രതികരണമാണ് നടത്തിയത്. രാജകുടുംബത്തിലെ 'വര്‍ക്കിംഗ് മെമ്പര്‍' അല്ലാവരുടെ വിഷയത്തില്‍ പ്രതികരണം നടത്താന്‍ കഴിയില്ലെന്ന് കൊട്ടാര വക്താവ് നിലപാട് സ്വീകരിച്ചു.
സസെക്‌സ് ഡ്യൂക്കും, ഡച്ചസും അതിര്‍ത്തി ലംഘിക്കുകയാണ് ചെയ്തതെന്നാണ് കൊട്ടാരത്തിലെ നിലപാട്. ഡ്യൂക്ക് ഇപ്പോള്‍ രാജകുടുംബത്തിലെ പ്രവര്‍ത്തിക്കുന്ന അംഗമല്ല, അദ്ദേഹം പങ്കുവെയ്ക്കുന്ന അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്, ബക്കിംഗ്ഹാം കൊട്ടാര വക്താവ് പ്രതികരിച്ചു. ടൈറ്റിലുകളും, രാജ്ഞിയുമായുള്ള ബന്ധങ്ങളും മുറിച്ചെറിഞ്ഞ ശേഷമാകണം ദമ്പതികള്‍ ഈ വിധം അഭിപ്രായം പറയാനെന്നാണ് രാജകീയി വിദഗ്ധരുടെ നിലപാട്.