CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 40 Minutes 9 Seconds Ago
Breaking Now

യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊറോണാവൈറസ് പോസിറ്റീവ്; യാതൊരു ലക്ഷണവുമില്ലാത്ത താരം സ്വീഡന് എതിരായ ടീമില്‍ നിന്ന് പുറത്ത്

സ്‌പെയിനും, ഫ്രാന്‍സിനും എതിരായ മത്സരങ്ങളില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിന് വേണ്ടി ഇറങ്ങിയിരുന്നു

പോര്‍ച്ചുഗല്‍ ക്യാപ്റ്റനും, യുവന്റസിന്റെ സൂപ്പര്‍താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ കൊറോണാവൈറസില്‍ പോസിറ്റീവായതായി സ്ഥിരീകരിച്ചു. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനാണ് താരത്തിന്റെ രോഗവിവരം പുറത്തുവിട്ടത്. ലീഗ് ഓഫ് നേഷന്‍സ് ടൂര്‍ണമെന്റില്‍ സ്വീഡന് എതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ടീമിന് വേണ്ടി താരം കളത്തിലിറങ്ങില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. 

റൊണാള്‍ഡോ വലിയ പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെന്നും, യാതൊരു രോഗലക്ഷണങ്ങളും ഇല്ലെന്നുമാണ് എഫ്പിഎഫ് വ്യക്തമാക്കുന്നത്. താരം ഐസൊലേഷനിലാണ്. സ്വീഡന് എതിരെയുള്ള പോര്‍ച്ചുഗലിന്റെ മത്സരത്തിന്റെ തയ്യാറെടുപ്പുകള്‍ക്കിടെയാണ് കൊവിഡ്-19 ടെസ്റ്റ് നടത്തിയത്. 

റൊണാള്‍ഡോ പോസിറ്റീവായതോടെ പോര്‍ച്ചുഗല്‍ ടീമിലെ മറ്റ് അംഗങ്ങളും ടെസ്റ്റുകള്‍ക്ക് വിധേയമായി. എന്നാല്‍ മറ്റെല്ലാ കളിക്കാരും നെഗറ്റീവായി. ഇവരെല്ലാം സ്വീഡന് എതിരായ മത്സരത്തിലുണ്ടാകും, ഫെഡറേഷന്‍ പറഞ്ഞു. 35-കാരനായ താരം പോര്‍ച്ചുഗലിന്റെ പരിശീലന ക്യാമ്പില്‍ നിന്നും സെല്‍ഫ് ഐസൊലേഷനിലേക്ക് മടങ്ങി. ഈ സമയത്ത് റൊണാള്‍ഡോയുടെ ആരോഗ്യനില കര്‍ശനമായി നിരീക്ഷിക്കും. 

സ്‌പെയിനും, ഫ്രാന്‍സിനും എതിരായ മത്സരങ്ങളില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിന് വേണ്ടി ഇറങ്ങിയിരുന്നു. രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചു. 5 തവണ ബാലണ്‍ ഡി'ഓര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോക്ക് യുവന്റസിന്റെ അടുത്ത രണ്ട് മത്സരങ്ങളും നഷ്ടമാകും. 




കൂടുതല്‍വാര്‍ത്തകള്‍.