ബ്രിട്ടന്‍ നേരിടുന്ന സുപ്രധാന ആരോഗ്യ പോരാട്ടത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ സഹായിക്കാന്‍ ഡൗണിംഗ് സ്ട്രീറ്റില്‍ ജിസിഎച്ച്ക്യുവില്‍ നിന്നുള്ള ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ്-19നില്‍ നിന്നും പുതുതായി ഉയരുകയും, മാറുകയും ചെയ്യുന്ന ഭീഷണി പഠിച്ച് യഥാസമയം കൃത്രമായ വിവരം മാത്രം പ്രധാനമന്ത്രിയിലേക്ക് എത്തിക്കാനാണ് ഇവര്‍ യത്‌നിക്കുന്നത്. ഈ ഇന്റലിജന്‍സ് അനലിസ്റ്റുകള്‍ വന്‍തോതില്‍ എത്തുന്ന വിവരങ്ങള്‍ പഠിച്ച് വൈറസ് വ്യാപനം സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ മാത്രമാണ് ബോറിസിന് വിളമ്പുന്നത്.
എന്നാല്‍ ഈ വിവരങ്ങള്‍ യാഥാര്‍ത്ഥ്യവുമായി എത്രത്തോളം അടുത്ത് നില്‍ക്കുന്നുവെന്ന് ചോദിച്ചാല്‍ ഉത്തരം അല്‍പ്പം കടുപ്പമാകും. ജൂലൈയില്‍ ചീഫ് സയന്റിഫിക് അഡൈ്വസര്‍ പാട്രിക് വാല്ലസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രണ്ടാം ഘട്ട വ്യാപനവും, വിന്റര്‍ ഫ് ളൂവും ഒരുമിച്ച് രൂക്ഷമായാല്‍ 119,000 മരണങ്ങള്‍ സംഭവിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഇന്നലെ വരെയുള്ള ആകെ മരണം 54,286 മാത്രം. രണ്ടാംഘട്ടം ഇതിനകം കടന്നുപോയെന്നാണ് ഇപ്പോള്‍ കരുതുന്നത്. ഇന്‍ഫെക്ഷനുകളുടെ എണ്ണം കുറയുന്ന സാഹചര്യമാണുള്ളത്. ഒക്ടോബര്‍ മധ്യത്തോടെ പ്രതിദിനം 50,000 കേസുകള്‍ യുകെയില്‍ രേഖപ്പെടുത്തുമെന്ന പാട്രിക്കിന്റെ ഭീഷണിയും യാഥാര്‍ത്ഥ്യമായിട്ടില്ല.
സര്‍ക്കാരിനെ രണ്ടാം ലോക്ക്ഡൗണിന് പ്രേരിപ്പിച്ചത് പാട്രിക്കിന്റെയും, ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ ക്രിസ് വിറ്റിയുടെ 'മരണ' പ്രവചനങ്ങളാണ്. ഡിസംബറില്‍ ഒരു ദിവസം 4000 പേരെങ്കിലും മരിക്കുമെന്നായിരുന്നു ഇവര്‍ ഭീഷണി മുഴക്കിയത്. ഡിസംബറിലേക്ക് ഇനി രണ്ടാഴ്ച പോലും തികച്ചില്ലെന്നിരിക്കവെ ഈ മരണസംഖ്യ ഒരിക്കലും സംഭവിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ആശുപത്രികളില്‍ രോഗികളെ കൊണ്ട് നിറഞ്ഞ് പൊട്ടിത്തെറിയുടെ വക്കിലാണെന്ന പ്രചരണത്തിലും സത്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എന്‍എച്ച്എസ് ബെഡുകളില്‍ 13 ശതമാനം മാത്രമാണ് കൊവിഡ് രോഗികളുള്ളത്.
എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ബെഡുകള്‍ കഴിഞ്ഞ വര്‍ഷത്തെ ശരാശരിക്ക് അടുത്ത് പോലും ഉപയോഗിച്ചിട്ടില്ലെന്നും കണക്കുകള്‍ വിശദമാക്കുന്നു. അതേസമയം ചില ആശുപത്രികളിലെ ഐസിയുവില്‍ സമ്മര്‍ദം ഉയരുന്നുണ്ടെങ്കിലും എല്ലായിടത്തും ഇതല്ല അവസ്ഥ. ബുധനാഴ്ച 1430 പേരാണ് കൊവിഡുമായി വെന്റിലേഷനിലുള്ളത്. കൊവിഡ് ബാധിച്ച് ഇപ്പോഴും മരിക്കുന്നത് പ്രായമായവരും, മറ്റ് രോഗാവസ്ഥകള്‍ ഉള്ളവരുമാണെന്നതാണ് വാസ്തവം.