CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 42 Seconds Ago
Breaking Now

മിശിഹായുടെ മനുഷ്യാവതാരത്തെ ധ്യാനിക്കാന്‍ കത്തോലിക്കാ സഭ അംഗീകരിച്ച പുതിയ പ്രാര്‍ത്ഥനാ സമാഹാരം ' രക്ഷയുടെ വഴി ' പുറത്തിറങ്ങി

മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാന്‍ 'കുരിശിന്റെ വഴി' എന്നതുപോലെ അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാനുള്ള പ്രാര്‍ത്ഥനാസമാഹാരം 'രക്ഷയുടെ വഴി' പുറത്തിറങ്ങി. 

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ രണ്ടു വശങ്ങളാണ് മിശിഹായുടെ മനുഷാവതാരവും അവിടുത്തെ കുരിശുമരണവും. രക്ഷകനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും പറ്റി ധ്യാനിക്കാന്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ നമ്മുക്കു ലഭ്യമാണ്. അതുപോലെതന്നെ, അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കുവാനും നമ്മുക്ക് ഒരു പ്രാര്‍ത്ഥനാസമാഹാരം ആവശ്യമാണ്. കാരണം, മിശിഹാ ജഡപ്രകാരം ജനിച്ചിലായിരുന്നുവെങ്കില്‍, അവിടുന്ന് ക്രൂശിക്കപ്പെടുകയോ, പരിശുദ്ധാത്മാവിനെ അയക്കുകയോ ചെയ്യുമായിരുന്നില്ല . അതിനാല്‍ ഈശോയുടെ ജനനത്തെക്കുറിച്ച് നമ്മുക്ക് ആഴത്തില്‍ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യാം. ഇതിന് സഹായകമാകുന്ന വിധത്തില്‍ പ്രാര്‍ത്ഥനകളും ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം പ്രമുഖ ഓണ്‍ലൈന്‍ ക്രിസ്ത്യന്‍ മാധ്യമമായ പ്രവാചകശബ്ദം തയ്യാറാക്കിയിരിക്കുന്ന പ്രാര്‍ത്ഥനാസമാഹാരമാണ് 'രക്ഷയുടെ വഴി'. 

സഭയിലെ ദൈവശാസ്ത്ര പണ്ഡിതന്മാര്‍ ഇതിലെ പ്രാര്‍ത്ഥനകളും ഗാനങ്ങളും വിശദമായി പരിശോധിച്ച ശേഷം, ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഈ പ്രാര്‍ത്ഥനക്ക് ഇമ്പ്രിമത്തുര്‍ (IMPRIMATUR) നല്‍കി ഇതിനെ അംഗീകരിക്കുകയുണ്ടായി. അങ്ങനെ 'രക്ഷയുടെ വഴി' എന്ന ഈ പ്രാര്‍ത്ഥന കത്തോലിക്കാ സഭ അംഗീകരിച്ച പ്രാര്‍ത്ഥനയായി മാറി. ഇതോടെ വിശ്വാസികള്‍ പൊതുവായി സമ്മേളിക്കുന്ന അവസരങ്ങളിലും വ്യക്തിപരമായും ഈ 'രക്ഷയുടെ വഴി' പ്രാര്‍ത്ഥനയിലൂടെ നമ്മുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സാധിക്കും. 

കുരിശിന്റെ വഴിയില്‍ പതിനാല് സ്ഥലങ്ങള്‍ നാം ധ്യാനിക്കുന്നതുപോലെ, രക്ഷയുടെ വഴിയില്‍ പതിനാല് സംഭവങ്ങളാണ് നാം ധ്യാനിക്കുക. യേശുക്രിസ്തുവിന്റമനുഷ്യാവതാരം അവിടുത്തെ തിരുപ്പിറവിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ആദിമാതാപിതാക്കന്മാര്‍ക്ക് രക്ഷകനെ വാഗ്ദാനം ചെയ്തതുമുതല്‍ നിരവധി രക്ഷാകര സംഭവങ്ങള്‍ ലോകത്തിത്തിന്റെമേല്‍ പ്രകാശം പരത്തിക്കൊണ്ട്, ചരിത്രത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഇവയില്‍ പതിനാല് സുപ്രധാന സംഭവങ്ങളാണ് രക്ഷയുടെ വഴിയില്‍ നാം ധ്യാനിക്കുക. ഓരോ സംഭവങ്ങളും ആഴത്തില്‍ ധ്യാനിക്കുന്നതിനുവേണ്ടി ഇന്നുമുതല്‍ ഓരോ ദിവസവും ഓരോ സംഭവങ്ങളായിരിക്കും പ്രവാചക ശബ്ദം സംപ്രേഷണം ചെയ്യുക. ഇപ്രകാരം പതിനാലു സംഭവങ്ങളും പൂര്‍ത്തിയായതിനു ശേഷം എല്ലാ സംഭവങ്ങളും ഒരുമിച്ചുള്ള പ്രാര്‍ത്ഥനകളും ഗാനങ്ങളും ലഭ്യമാക്കുന്നതായിരിക്കും. 

ഇതിലെ പ്രാര്‍ത്ഥനകളും ധ്യാനചിന്തകളും രചിച്ചിരിക്കുന്നത് ഡീക്കന്‍ അനില്‍ ലൂക്കോസാണ്. അനുഗ്രഹീത കലാകാരനായ ഗിരീഷ് പീറ്റര്‍ എഴുതി ഈണമിട്ട വരികള്‍ സ്വര്‍ഗ്ഗീയ ഗായകനായ കെസ്റ്റര്‍ മനോഹരമായി ആലപിച്ചിരിക്കുന്നു. സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയിലെ വൈദികനുമായ റവ. ഡോ. അരുണ്‍ കലമറ്റമാണ് ഇതിലെ പ്രാര്‍ത്ഥനകളും ഗാനങ്ങളും പരിശോധിച്ചു നിഹില്‍ ഒബ്സ്റ്റാറ്റ് (NIHIL OBSTAT) നല്‍കിയിരിക്കുന്നത്. ലോകം മുഴുവന്‍ കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന ഈ വര്‍ഷത്തെ ക്രിസ്തുമസ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളികളായ വിശ്വാസികള്‍ക്ക് 'രക്ഷയുടെ വഴി' പ്രാര്‍ത്ഥനയിലൂടെ തിരുപ്പിറവിയുടെ ആഴമായ രഹസ്യങ്ങള്‍ ധ്യാനിക്കുവാനും യേശുവില്‍ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ മുഖം വീണ്ടും ദര്‍ശിക്കുവാനും ഇടയാകട്ടെ.

 




കൂടുതല്‍വാര്‍ത്തകള്‍.