വീടിന് തീയിട്ടപ്പോള്‍ ആറ് മക്കള്‍ കൊല്ലപ്പെട്ട ദാരുണ സംഭവത്തിന് വഴിയൊരുക്കിയ അമ്മ 17 വര്‍ഷത്തെ ശിക്ഷയില്‍ പകുതി മാത്രം അനുഭവിച്ച് മോചിപ്പിക്കപ്പെട്ടത് രൂക്ഷവിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നു. തന്റെ ആറ് മക്കളെ കൊന്നതിനാണ് മെയ്‌റീഡ് ഫില്‍പോട്ട് ജയില്‍ശിക്ഷ അനുഭവിച്ചത്. എന്നാല്‍ ശിക്ഷയില്‍ എട്ടര വര്‍ഷം മാത്രം അകത്ത് കിടന്ന 38-കാരിയെ അധികൃതര്‍ പുറത്തുവിടുകയാണ് ചെയ്തത്.
2012-ലാണ് ഡെര്‍ബിയിലെ കുടുംബവീടിന് ഇവര്‍ തീകൊളുത്തിയത്. തനിക്ക് വളരെ നേരത്തെ സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഫില്‍പോട്ട്. എട്ടര വര്‍ഷം മാത്രം ശിക്ഷ അനുഭവിച്ച ഇവരെ ഇന്നലെ സറേയിലെ എച്ച്എംപി ജയിലില്‍ നിന്ന് ഹാഫ് വേ ഹൗസിലേക്ക് നീക്കിയതായി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് അനീതിയാണെന്ന് സെന്റര്‍ ഫോര്‍ ക്രൈം പ്രിവന്‍ഷന്‍ തിങ്ക് ടാങ്ക് വിമര്‍ശിച്ചിരുന്നു.
ഫില്‍പോട്ട് ഭര്‍ത്താവ് മിക്കിനും, സുഹൃത്ത് പോള്‍ മോസ്ലിയ്ക്കും ഒപ്പമാണ് മൂന്ന് ബെഡ്‌റൂം കുടുംബവീടിന് തീയിട്ടത്. ഇതിലും വലിയൊരു വീട് സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ തീപിടുത്തത്തില്‍ ഇവരുടെ ആറ് മക്കളും മരിച്ചു. തീയില്‍ നിന്നും ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് 13 മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഈ പാതകം ചെയ്ത ഫില്‍പോട്ടിനാണ് ഇപ്പോള്‍ പുതിയ ഐഡന്റിറ്റിയില്‍ നികുതിദായകന്റെ ചെലവില്‍ ഹോസ്റ്റലില്‍ താമസം ഒരുക്കുന്നത്.
യുകെ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തെ അക്ഷരാര്‍ത്ഥത്തില്‍ പരിഹസിക്കുന്ന നീക്കമാണിതെന്ന് സെന്റര്‍ ഫോര്‍ ക്രൈം പ്രിവന്‍ഷനിലെ ഡേവിഡ് സ്‌പെന്‍സര്‍ കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട ആറ് നിരപരാധികളുടെ ജീവന്റെ പേരില്‍ കഷ്ടിച്ച് ഒരു വര്‍ഷത്തില്‍ അധികം മാത്രമാണ് ശിക്ഷ അനുഭവിച്ചത്. അതേസമയം ആറ് കുട്ടികളെ കൊന്ന അമ്മയെന്ന പരിഗണനയ്ക്ക് സെലിബ്രിറ്റി പരിഗണനയിലാണ് ഇവരെ ജയിലില്‍ നിന്നും പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ട്.