യുകെയില്‍ കൊവിഡ്-19 ബാധിച്ച് മരണമടയുന്ന വിദേശ വംശജരുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെന്ന ചര്‍ച്ച ഒരു സമയത്ത് വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. സര്‍ക്കാരും, എന്‍എച്ച്എസും ഇത് സംബന്ധിച്ച് പഠനങ്ങള്‍ നടത്തി പല കാരണങ്ങളും പങ്കുവെച്ചതിനൊപ്പം രാജ്യത്തെ വംശീയമായ മാനസികസ്ഥിതിയും മരണങ്ങളില്‍ പ്രതിഫലിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെല്ലാം ഇടയിലും ബ്രിട്ടനിലെ ഇന്ത്യക്കാരുടെ മരണങ്ങള്‍ പതിയെ മുന്നോട്ട് നീങ്ങുകയാണ് ചെയ്യുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ 'ഇന്ത്യക്കാര്‍' എന്ന് നാമകരണം ചെയ്യപ്പെട്ട വിഭാഗത്തിന്റെ മരണസംഖ്യ കഴിഞ്ഞ വെള്ളിയാഴ്ചയാണ് 1000 കടന്നത്.
വെള്ളക്കാരല്ലാത്ത സമൂഹങ്ങളില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ആഞ്ഞടിച്ച വിഭാഗമായി ഇതോടെ ഇന്ത്യന്‍ സമൂഹം മാറി. വെള്ളക്കാര്‍ അല്ലാത്തവരെ വൈറസ് കാര്യമായി ബാധിക്കുന്നുവെന്ന പഠനങ്ങള്‍ ഇതോടൊപ്പം ശരിവെയ്ക്കപ്പെടുകയാണ്. വ്യാഴാഴ്ച വൈകുന്നേരം വരെ ഇംഗ്ലണ്ടിലെ ആശുപത്രികളിലും, കെയര്‍ ഹോമുകളിലുമായി 1029 ഇന്ത്യക്കാര്‍ മരണമടഞ്ഞതായി നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (എന്‍എച്ച്എസ്) വ്യക്തമാക്കി. ഇന്ത്യന്‍ വംശജര്‍ക്ക് പിന്നില്‍ 889 മരണങ്ങളുമായി പാകിസ്ഥാനികളും, 739 മരണങ്ങളുമായി കരീബിയന്‍ വംശജരുമുണ്ട്.
ഇന്ത്യന്‍, ഏഷ്യന്‍ വംശജരുടെ സംസ്‌കാരചടങ്ങുകള്‍ ഏറ്റെടുക്കുന്ന ഫ്യൂണറല്‍ കമ്പനികള്‍ ഈ വര്‍ഷത്തില്‍ വളരെയേറെ തിരക്ക് നേരിടുകയാണ്. ലെസ്റ്റര്‍, ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, സൗത്താള്‍, ബ്രെന്റ്, ഹാരോ എന്നീ പട്ടണങ്ങളിലും, മേഖലകളിലുമാണ് ഏറ്റവം കൂടുതല്‍ തിരക്ക്. വൈറസ് ബാധിച്ച് മരണമടയുന്ന ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളില്‍ നിരവധി ഫ്രണ്ട്‌ലൈന്‍ നഴ്‌സുമാരും, ഡോക്ടര്‍മാരും, ഫാര്‍മസിസ്റ്റുകളുമുണ്ട്. എന്‍എച്ച്എസില്‍ യുകെ, ഇയു പരിശീലനം നേടിയ ജീവനക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹെല്‍ത്ത് പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്.
യുകെ ജനസംഖ്യയില്‍ 14 ശതമാനം മാത്രമുള്ള ഇന്ത്യന്‍ വംശജര്‍ കൊവിഡ് ബാധിച്ച് മരിക്കാനുള്ള പ്രധാന കാരണങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും, പൊതുമുഖ മേഖലകളില്‍ ജോലി ചെയ്യുന്നതും, സാംസ്‌കാരികമായ വിശ്വാസങ്ങളും, പെരുമാറ്റങ്ങളും കാരണമാണെന്ന് ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ എക്‌സ്‌പേര്‍ട്ട് കമലേഷ് ഖുണ്ടി പറയുന്നു. ഇതിന് പുറമെ പ്രമേഹവും, ഹൃദ്രോഗവും പോലുള്ള രോഗങ്ങള്‍ അപകടം വര്‍ദ്ധിപ്പിക്കുന്നു. സോഷ്യല്‍ കെയറിലും, നഴ്‌സിംഗ് ഓക്‌സിലറികള്‍, അസിസ്റ്റന്റുകള്‍, ടാക്‌സി, മിനി ക്യാബ് ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ഗാര്‍ഡ്, കെയര്‍ ഹോം ജീവനക്കാര്‍ എന്നിങ്ങനെയുള്ള ജോലികളാണ് ഇന്ത്യക്കാര്‍ക്ക് അപകടം കൂട്ടുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.