ബ്രിട്ടനില്‍ ഫിസര്‍, ബയോഎന്‍ടെക് വികസിപ്പിച്ച കൊറോണാവൈറസ് വാക്‌സിന്‍ ഉപയോഗിക്കാനുള്ള അംഗീകാരം നല്‍കിയതിന്റെ ചുവടുപിടിച്ച് വിവാദങ്ങളും കൊടുമ്പിരികൊള്ളുന്നു. ലക്ഷക്കണക്കിന് ജനങ്ങളെ ചികിത്സിക്കാനും, വൈറസില്‍ നിന്ന് പ്രതിരോധിക്കാനും അവസരം നല്‍കുന്ന വാക്‌സിന് യുകെ തിടുക്കം പിടിച്ച് അംഗീകാരം നല്‍കിയെന്ന കുറ്റപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് യുഎസിലെ ടോപ്പ് ഡോക്ടര്‍ ആന്റണി ഫോസിയാണ്. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഡാറ്റ കൃത്യമായി പഠിക്കാന്‍ യുകെ ഡ്രഗ് റെഗുലേറ്റര്‍ പരാജയപ്പെട്ടെന്നാണ് ഡോ. ആന്റണി ഫോസിയുടെ വാദം.
യുഎസ് ഫാര്‍മ കമ്പനി നിര്‍മ്മിച്ച വാക്‌സിന്‍ അവര്‍ക്ക് മുന്‍പ് ബ്രിട്ടന്‍ അംഗീകരിച്ചതിന് കാരണം ട്രംപ് ഭരണകൂടത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് ഡോ. ഫോസി യുകെ റെഗുലേറ്ററെ വിമര്‍ശിച്ചത്. മെസിഡിന്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി മാരത്തണിന്റെ അവസാന മൈലില്‍ ചാടിക്കയറി കള്ളക്കളി കളിച്ചെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആരോപിക്കുന്നത്. യുഎസ്, ജര്‍മ്മന്‍ കമ്പനികള്‍ ചേര്‍ന്ന് തയ്യാറാക്കിയ വാക്‌സിന്‍ അടുത്ത ആഴ്ച മുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ തീരുമാനിച്ച യുകെ തീരുമാനം അമേരിക്കയ്ക്ക് പുറമെ ഇയുവിനെയും ചൊടിപ്പിച്ചിട്ടുണ്ട്.
ചികിത്സയ്ക്ക് അതിവേഗം അംഗീകാരം നല്‍കിയ എംഎച്ച്ആര്‍എ തീരുമാനമാണ് ഇവരുടെ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. 'എനിക്ക് ബ്രിട്ടീഷുകാരെ ഇഷ്ടമാണ്. അവര്‍ നല്ല ശാസ്ത്രജ്ഞരാണ്. എന്നാല്‍ ഫിസറില്‍ നിന്നുള്ള ഡാറ്റ എടുത്ത് നന്നായി പഠിക്കുന്നതിന് പകരം നമുക്ക് ഇത് അംഗീകരിച്ചേക്കാം എന്ന രീതിയാണ് സ്വീകരിച്ചത്', ഡോ. ഫോസി കുറ്റപ്പെടുത്തി. എന്നാല്‍ അമേരിക്കയുടെ വിമര്‍ശനങ്ങളെ എംഎച്ച്ആര്‍എ ശക്തമായി തള്ളിക്കളഞ്ഞു. ചെറിയ സമയം കൊണ്ട് തന്നെ ഡാറ്റ കൃത്യമായി പരിശോധിക്കുകയും, റിവ്യൂവിന്റെ കൃത്യത വിട്ടുവീഴ്ച ചെയ്യാതെയുമാണ് പഠനം നടന്നതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
യുകെ അതിവേഗം വാക്‌സിന്‍ അംഗീകരിച്ചത് മത്സരത്തില്‍ പിന്നിലായവരെ അസൂയപ്പെടുത്തുകയാണെന്ന് മന്ത്രിമാരും കുറ്റപ്പെടുത്തി. ബ്രിട്ടന്‍ ഇയുവിനെയും, യുഎസിനെയും തോല്‍പ്പിച്ചത് കൂടുതല്‍ മെച്ചപ്പെട്ട രാജ്യമായത് കൊണ്ടാണെന്ന് ഗാവിന്‍ വില്ല്യംസണ്‍ പരിഹസിച്ചു. എന്നാല്‍ റെഗുലേറ്റര്‍മാരെ താരതമ്യം ചെയ്യാന്‍ ഇതൊരു ഫുട്‌ബോള്‍ മത്സരമല്ലെന്നാണ് ഇയു കമ്മീഷന്‍ വക്താവ് എറിക് മാമര്‍ പ്രതികരിച്ചത്.