1564 മരണങ്ങള്‍. കൊറോണാവൈറസ് ബാധിച്ച് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന മരണസംഖ്യക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ബ്രിട്ടന്‍. എന്നാല്‍ ഇനിയുള്ള ഏതാനും ആഴ്ചകളില്‍ ഇതിലും അപ്പുറം കണ്ടാല്‍ ഞെട്ടേണ്ടെന്നാണ് സര്‍ക്കാരിന്റെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊവിഡ് മരണമുഖത്താണ് ബ്രിട്ടന്‍ നില്‍ക്കുന്നതെന്നും, അതിനാല്‍ ഏതാനും ആഴ്ചകള്‍ ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നുമാണ് ചീഫ് സയന്റിഫിക് അഡൈ്വസര്‍ സര്‍ പാട്രിക് വാല്ലന്‍സ് വ്യക്തമാക്കുന്നത്.
ഓരോ ആഴ്ചയിലും ലാബില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് മരണനിരക്കില്‍ 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ചതും, സംശയിക്കുന്നതുമായ കൊറോണാവൈറസ് ഇരകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഉയര്‍ന്ന തോതില്‍ മരണങ്ങള്‍ സംഭവിക്കുന്ന കാലയളവ് തന്നെയാണ് മുന്നിലുള്ളതെന്ന് പാട്രിക് വാല്ലന്‍സ് കൂട്ടിച്ചേര്‍ത്തു. ഇത് പെട്ടെന്നൊന്നും താഴേക്ക് വരാനും ഇടയില്ല, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ദിവസേനയുള്ള ഇന്‍ഫെക്ഷന്‍ കണക്കുകള്‍ ഉയരുന്നുണ്ടെങ്കിലും, ഇതൊരു സ്ഥിരതയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിലെ നിരക്ക് പരിശോധിച്ചാല്‍ മരണനിരക്ക് പെട്ടെന്ന് താഴേക്ക് വരാനുള്ള സാധ്യത കുറവാണെന്ന് കാണാം. ഏതാനും ആഴ്ചകള്‍ ഉയര്‍ന്ന മരണസംഖ്യ കാണേണ്ടി വരുമെന്നാണ് ഞാന്‍ ഭയക്കുന്നത്, വാല്ലന്‍സ് വ്യക്തമാക്കി. നിലവിലെ നടപടിക്രമങ്ങളുടെ ബലത്തില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് കുറയുമ്പോഴും ഇതില്‍ ആ കുറവ് പ്രതിഫലിക്കണമെന്നില്ലെന്നാണ് മുഖ്യ ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്.
മഹാമാരി തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ മരണസംഖ്യ രേഖപ്പെടുത്തിയ മൂന്ന് ദിവസങ്ങളാണ് ബ്രിട്ടന്‍ നേരിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച 1325 പേര്‍ മരിച്ച കണക്ക് മറികടന്നാണ് പുതിയ റെക്കോര്‍ഡ്. ഒന്നാം ഘട്ടത്തേക്കള്‍ കൂടുതല്‍ പേര്‍ രണ്ടാം ഘട്ടത്തിലാണ് മരിച്ചതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മേധാവികളും സമ്മതിക്കുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം യുകെയിലെ മഹാമാരിയുടെ വേഗത കുറയാന്‍ തുടങ്ങിയെന്നത് മാത്രമാണ് ഏക ആശ്വാസം.