ശ്യാം പുഷ്‌ക്കരന്റേയും ദിലീഷ് പോത്തന്റേയും പ്രതിഭ വെച്ച് നോക്കുമ്പോള്‍ കലാപരമായി രണ്ടാംകിടയും അതിലേറെ ധാര്‍മ്മികമായി പൊറുക്കാനാവാത്ത തെറ്റുമാണ് ജോജി എന്ന ചിത്രമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. ജോജി എന്തുകൊണ്ട് നിരാശപ്പെടുത്തുന്നു എന്ന കുറിപ്പിലാണ് അദ്ദേഹം തന്റെ വിമര്‍ശനം തുറന്നെഴുതിയത്. ഷേക്‌സ്പിയറുടെ മാക്‌ബെത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണിതിന്റെ കഥ എന്ന് ആദ്യം തന്നെ ചിത്രം എഴുതിക്കാണിക്കുന്നുണ്ടെന്നും പക്ഷെ ഒ തൊലിപ്പുറത്ത് മാത്രമാണ് മാക്‌ബെത്ത് സ്പര്‍ശം എന്ന് മനസ്സിലാകുമെന്നും അല്ലെങ്കില്‍ ആഗോളശ്രദ്ധ പിടിക്കാനൊരു തന്ത്രം മാത്രമായിരിക്കാം ഇതെന്നും എം.ജി രാധാകൃഷ്ണന്‍ കുറിച്ചു.
'മൂന്നര ദശാബ്ദം മുമ്പ് വന്ന കെ.ജി ജോര്‍ജ്ജിന്റെ ഉജ്ജ്വലമായ 'ഇരകളുടെ' വളരെ മോശമായ അനുകരണശ്രമമാണ് ഈ സിനിമ എന്നത് പകല്‍ പോലെ വ്യക്തം. മറക്കാന്‍ മാത്രം അത്ര പഴയതൊന്നുമല്ലാത്ത മലയാളത്തിലെ ക്ലാസ്സിക് ആണ് ഇരകള്‍ (1985). ആ ചിത്രവുമായുള്ള 'ജോജി'യുടെ സാമ്യം മലയാളസിനിമ പരിചയമുള്ള എല്ലാവരും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ആരും അതിനു ജോജിയുടെ സൃഷ്ടാക്കളില്‍ നിന്ന് മതിയായ വിശദീകരണം തേടുന്നില്ല? മാത്രമല്ല ഈ സാമ്യം ചൂണ്ടിക്കാട്ടിക്കൊണ്ട് തന്നെ ജോജിയെ അടിമുടി പുകഴ്ത്താന്‍ പലരും വെമ്പുന്നത് വിചിത്രമാണ്.
ഷേക്‌സ്പിയറില്‍ നിന്നുള്ള പ്രചോദനം അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്ന ശ്യാമും ദിലീഷും ഫഹദും വാര്‍ദ്ധക്യത്തിലും അനാരോഗ്യത്തിലും ഏകാന്തതയിലും ജീവിതം തള്ളിനീക്കുന്ന ജോര്‍ജിനോട് എന്തുകൊണ്ട് അതു ചെയ്യുന്നില്ല? മാത്രമല്ല സാദൃശ്യങ്ങളെ കുറിച്ച് ആരെങ്കിലും അങ്ങോട്ട് ചോദിക്കുന്നതുവരെ മൂന്നു പേരും നിശ്ശബ്ദത പാലിക്കുന്നത് അമ്പരപ്പിക്കുന്നതാണ്. ദിലീഷുമായുള്ള ഒരു അഭിമുഖത്തില്‍ ഇക്കാര്യം ഉന്നയിച്ച ചോദ്യകര്‍ത്താവിനോട് അദ്ദേഹം പറയുന്ന നിഷ്‌കളങ്കമായ മറുപടി രസകരമാണ്. 'ചില സാദൃശ്യങ്ങള്‍ സമ്മതിക്കുന്നു. കഥാതന്തുവിലും കഥാപാത്രങ്ങളിലുമൊക്കെ കാണാം. ഇരകളുടെ താരതമ്യം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമേ ഉള്ളൂ. ആ ചിത്രം പോലെ മഹത്തായ സിനിമയാണ് ഞങ്ങളുടേതെന്ന് തോന്നുന്നുമില്ല..'
ഇക്കാര്യം ആരാഞ്ഞ മറ്റൊരു അഭിമുഖത്തില്‍ ശ്യാം തിരിച്ചു ചോദിച്ചത് രണ്ടിലും റബര്‍ തോട്ടമുണ്ടെന്നതു കൊണ്ട് രണ്ടും ഒന്നാണെന്നാണോ എന്നായിരുന്നു. സാദൃശ്യങ്ങള്‍ റബര്‍ തോട്ടത്തിലൊതുങ്ങുമോ.
എങ്ങിനെയും അധികാരവും പണവും മാത്രം ലക്ഷ്യമാക്കുന്ന സുറിയാനി ക്രിസ്ത്യാനി എസ്റ്റേറ്റ് മുതലാളിയുടെ സദാചാരരഹിതവും സ്‌നേഹശൂന്യവും സ്വാര്‍ത്ഥപൂര്‍ണവുമായ കുടുംബത്തിലെ അനിവാര്യമായ തകര്‍ച്ചയുടെയും അവിടെ വളരുന്നവരിലെ അക്രമവാസനയുടെയും മൂല്യരാഹിത്യത്തിന്റേയും അന്യവത്കരണത്തിന്റെയും കഥയാണ് ഇരകളും ജോജിയും പറയുന്നത്. അമിത മദ്യപാനവും അസഭ്യഭാഷണവും അക്രമവും ആണധികാരവും ഒക്കെ അവിടെ സഹജം. (കൈക്കരുത്തിലും കള്ളിലും കാമത്തിലും അസഭ്യത്തിലും അര്‍മാദിക്കുന്ന ഈ ക്രിസ്ത്യന്‍ എസ്റ്റേറ്റ് ഉടമ/ ഹൈറേഞ്ച് വാസി, മടുപ്പിക്കുന്ന ക്ലിഷേ ആയില്ലേ? )
പ്രമേയത്തിലെ സാദൃശ്യങ്ങളില്‍ കുഴപ്പമൊന്നുമില്ല. പക്ഷെ ആഖ്യാനശൈലിയും കഥാപാത്രങ്ങളും അന്തരീക്ഷവും രൂപകങ്ങളും എല്ലാം അച്ചിലിട്ട് എടുത്ത പോലെയായാലോ? തോട്ടങ്ങള്‍ നിറഞ്ഞ കേരളത്തിലെ ഹൈറേഞ്ച് മേഖലയുടെ സവിശേഷമായ രാഷ്ട്രീയസാംസ്‌കാരികസാമൂഹ്യസാമ്പത്തിക പശ്ചാത്തലം ആണ് ഇരു ചിത്രങ്ങള്‍ക്കും.
സ്വന്തം പിതാവിനെ വകവരുത്തുന്നതില്‍ ജോജിയുടെ സഹപങ്കാളി ആണ് ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ബിന്‍സി എന്നത് മാത്രമാണ് ചിത്രത്തിലെ മാക്‌ബെത്ത് പ്രചോദനമെന്ന് ശ്യാം പുഷ്‌ക്കരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതു പോലെ 'മാക്‌ബെത്ത് ലൈറ്റ്'! മാത്രമാണ് ഇത്. ആണധികാരത്തിനെതിരെയുള്ള കലാപകാരി ആയി ബിന്‍സിയെ ഒരു ആംഗലനിരൂപണത്തില്‍ കണ്ടു. ഇഷ്ടമല്ലാത്ത ദാമ്പത്യത്തില്‍ നിന്ന് ഇറങ്ങിവന്ന് സ്വന്തം ലൈംഗിക പങ്കാളിയെ കണ്ടെത്താന്‍ 35 വര്‍ഷം മുമ്പ് ചങ്കൂറ്റം കാട്ടിയ ഇരകളിലെ ആനിയെ അപേക്ഷിച്ച് സ്വന്തമായി ഒരു ഫ്‌ളാറ്റ് മാത്രം ആശിക്കുന്ന ബിന്‍സിയുടെ വിപ്ലവം എത്രയോ മൃദുലം! നാം എത്ര പിന്നിലേക്കാണ് നടക്കുന്നതെന്ന് തോന്നിപ്പോകുന്നു.
കോവിഡ് കാലത്തിന്റെയും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെയുമൊക്കെ സൂചനകള്‍ ഒഴിച്ചാല്‍ 1980കളിലെ ഇരകള്‍ പ്രത്യക്ഷവും പരോക്ഷവുമായി ആവിഷ്‌ക്കരിച്ച രാഷ്ട്രീയസാമൂഹിക മനഃശാസ്ത്ര പ്രപഞ്ചത്തെയും ഭാവുകത്വത്തെയും പോലെ നമ്മുടെ കാലത്തെ കുറിച്ച് പുതുതായി എന്തെങ്കിലും പറയുന്നുണ്ടോ ജോജി?