CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 18 Minutes 33 Seconds Ago
Breaking Now

പിറന്നാളിന് മകള്‍ കൊണ്ടുവന്ന ഭാഗ്യം! അമ്മയ്ക്ക് ലഭിച്ചത് മാസത്തില്‍ 10,000 പൗണ്ട് സമ്മാനം; 45-ാം പിറന്നാള്‍ ആഘോഷത്തിന് മകള്‍ സമ്മാനിച്ച ലോട്ടറി വെറുതെയായില്ല; ഈ കൊവിഡ് കാലത്ത് ഇതിലും വലിയ നേട്ടമെന്ത്!

വലിയ നേട്ടം തേടിയെത്തിയതോടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ഒരുമിച്ച് ചെലവിടാനുള്ള ഒരുക്കത്തിലാണ് ക്രൗളി

ഭാഗ്യം എപ്പോള്‍, ഏത് വഴിയിലൂടെ കടന്നുവരുമെന്ന് പറയാന്‍ കഴിയില്ല. ഓരോ വ്യക്തിയും വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതും ആ ഭാഗ്യം കൊതിച്ചാണ്. ഒരു വഴി അടയുമ്പോള്‍ മറ്റൊരു വഴിയില്‍ അത് തേടിയെത്തുന്ന പ്രതീക്ഷയിലാണ് ഓരോ മനുഷ്യരുടെയും ജീവിതം. ഈ അമ്മയുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവന്നത് ഇവരുടെ മകളാണ്. ജന്മദിനത്തില്‍ മകള്‍ സമ്മാനിച്ച ബര്‍ത്ത്‌ഡേ കാര്‍ഡിനൊപ്പം വെച്ചിരുന്ന നാഷണല്‍ ലോട്ടറി ടിക്കറ്റ് വിജയിച്ചതോടെ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 10,000 പൗണ്ട് സമ്മാനമാണ് ഈ അമ്മയെ തേടിയെത്തിയത്. 

നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍, ബ്രെന്റില്‍ നിന്നുള്ള ഷെറില്‍ ക്രൗളിക്കാണ് മകള്‍ 27-കാരി ജെയ്ഡ് മെയ് 7ന് 45-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ കാര്‍ഡ് സമ്മാനിച്ചത്. മൂന്ന് മക്കളുടെ അമ്മയായ ജെയ്ഡ് സെറ്റ് ഫോര്‍ ലൈഫ് ലക്കി ഡിപ്പ് ടിക്കറ്റുകളാണ് അമ്മയ്ക്ക് പിറന്നാളായി സമ്മാനിച്ചത്. എന്നാല്‍ സ്‌നേഹത്തോടെ സമ്മാനിച്ച ആ ടിക്കറ്റിലാണ് വമ്പന്‍ സമ്മാനം അമ്മയെ തേടിയെത്തിയത്. പ്രൈമറി സ്‌കൂള്‍ അധ്യാപികയായി ക്രൗളിയ്ക്ക് താന്‍ ഏറ്റവും വലിയ സമ്മാനം നേടിയെന്ന് നമ്പറുകള്‍ പല തവണ പരിശോധിച്ചിട്ടും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. 

'കുടുംബം ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു. ഒരു പ്രിയപ്പെട്ട കുടുംബാംഗം കൊവിഡ് ബാധിച്ച് മരിച്ചു. അര്‍ഹമായ അന്ത്യയാത്ര ഒരുക്കാന്‍ എല്ലാവരും ചേര്‍ന്നാണ് പണം കണ്ടെത്തിയത്. ഒടുവില്‍ ആഘോഷിക്കാന്‍ ഒരു കാരണം ലഭിച്ചിരിക്കുന്നു', ക്രൗളി മെട്രോയോട് പറഞ്ഞു. 

ക്രൗളിയുടെ പിതാവിനോടാണ് ഈ വിജയത്തില്‍ കുടുംബം നന്ദി പറയുന്നത്. ഒരു ദിവസം വലിയൊരു ലോട്ടറി വിജയിക്കുമെന്ന് പിതാവ് എപ്പോഴും പറഞ്ഞിരുന്നു. പ്രൈമറി സ്‌കൂള്‍ അധ്യാപികയാണെങ്കിലും പ്രായമായ ബന്ധുക്കളെ പരിചരിക്കാന്‍ സമയം കണ്ടെത്തുന്ന അമ്മയ്ക്ക് ഇതിനുള്ള അര്‍ഹതയുണ്ടെന്ന് ജെയ്ഡ് പ്രതികരിച്ചു. 

വലിയ നേട്ടം തേടിയെത്തിയതോടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ഒരുമിച്ച് ചെലവിടാനുള്ള ഒരുക്കത്തിലാണ് ക്രൗളി. 'കഴിഞ്ഞ 18 മാസം നമ്മളെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കില്‍, ഒന്നും വെറുതെ കിട്ടുന്നതാണെന്ന് വിചാരിക്കാതെ ഓരോ നിമിഷവും ജീവിക്കുകയാണ് വേണ്ടത്', ക്രൗളി കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.