ബ്രിട്ടനിലെ പെട്രോള്‍ സ്‌റ്റേഷനുകളിലേക്ക് ഇന്ധനം എത്തിക്കാന്‍ സൈന്യത്തെ വിളിക്കാന്‍ ഒരുങ്ങി ബോറിസ് ജോണ്‍സണ്‍. പത്തില്‍ ഒന്‍പത് ഫോര്‍കോര്‍ട്ടുകളും വറ്റിവരണ്ടതോടെ കോംബറ്റീഷന്‍ നിയമങ്ങള്‍ റദ്ദാക്കി പ്രതിസന്ധിയില്‍ നിന്നും കരകയറാനാണ് ശ്രമങ്ങള്‍. ആശങ്കാകുലരായ ജനങ്ങള്‍ ഇന്ധനം വാങ്ങിക്കൂട്ടുന്നത് തുടര്‍ന്നാല്‍ പെട്രോളും, ഡീസലും എത്തിക്കാന്‍ സൈന്യത്തെ തയ്യാറാക്കി നിര്‍ത്താനാണ് മന്ത്രിമാര്‍ ആലോചിക്കുന്നത്.
5000 വിദേശ ലോറി ഡ്രൈവര്‍മാരെ കുറവ് പരിഹരിക്കാനായി കൊണ്ടുവരാനുള്ള പദ്ധതിയ്ക്കും പച്ചക്കൊടി വീശിയിട്ടുണ്ട്. മൂന്നില്‍ രണ്ട് പെട്രോള്‍ സ്‌റ്റേഷനുകളും കാലിയായെന്ന് 5500 സ്വതന്ത്ര്യ സ്റ്റേഷനുകളെ പ്രതിനിധീകരിക്കുന്ന പെട്രോള്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. റീസ്റ്റോക്ക് എടുക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നതിനാല്‍, ആളുകള്‍ ആശങ്കാകുലരായി വാങ്ങിക്കൂട്ടല്‍ തുടര്‍ന്നാല്‍ പ്രതിസന്ധി അയയില്ലെന്ന് ചെയര്‍മാന്‍ ബ്രയാന്‍ മാഡേഴ്‌സണ്‍ പറഞ്ഞു.
സര്‍ക്കാരിന്റെ എച്ച്ജിവി ഡ്രൈവര്‍ വിസാ പദ്ധതിയും പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് മാഡേഴ്‌സണ്‍ ചൂണ്ടിക്കാണിച്ചു. തിങ്കളാഴ്ച ജോലിക്ക് ഇറങ്ങുന്നവര്‍ ഇന്ധനത്തിനായി വ്യത്യസ് റൂട്ടുകള്‍ പിടിക്കുന്നതോടെ മറ്റിടങ്ങളിലേക്കും പ്രതിസന്ധി നീളുമെന്നാണ് ആശങ്ക. ഇതോടെയാണ് ഇന്ധന ടാങ്കറുകള്‍ എത്തിക്കാനായി സൈന്യത്തെ ഇറക്കാന്‍ ഗവണ്‍മെന്റ് നീക്കം. നടപടികളുടെ ഭാഗമായി തല്‍ക്കാലത്തേക്ക് ഓയില്‍ മേഖലയെ 1998-ലെ കോംബറ്റീഷന്‍ ആക്ടില്‍ നിന്നും ഒഴിവാക്കാനുള്ള പദ്ധതിക്ക് ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെംഗ് അനുമതി നല്‍കിയിട്ടുണ്ട്.
ഇതോടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനാല്‍ ഏത് ഭാഗത്തേക്കാണ് ഇന്ധനം എത്തിക്കേണ്ടതെന്ന് മുന്‍ഗണന നല്‍കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ധന പ്രതിസന്ധി രൂക്ഷമായാല്‍ സ്‌കൂളുകള്‍ അടയ്ക്കാനും, കെയര്‍ ഹോമുകളില്‍ ഭക്ഷ്യക്ഷാമവും നേരിട്ടേക്കാമെന്നാണ് ആശങ്ക. ജൂണ്‍ മാസം മുതല്‍ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ അറിയിച്ചെങ്കിലും താല്‍ക്കാലിക വര്‍ക്കര്‍ വിസ നല്‍കുന്നത് അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് റോഡ് ഹോളേജ് അസോസിയേഷന്‍ ആരോപിച്ചു.