വില്ല്യം, ഹാരി രാജകുമാരന്‍മാര്‍ തമ്മില്‍ ഭിന്നതകളും, അഭിപ്രായവ്യത്യാസങ്ങളും നിലനില്‍ക്കുന്നതായും, ഇവര്‍ തമ്മില്‍ അടുക്കാന്‍ കഴിയാത്ത വിധം അകന്നുവെന്നുമാണ് ബ്രിട്ടീഷ് പാപ്പരാസികളുടെ കണ്ടെത്തല്‍. എന്നാല്‍ ഈ പാപ്പരാസി വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കാന്‍ ബിബിസി പോലൊരു മാധ്യമസ്ഥാപനം തയ്യാറായാല്‍ രാജകുടുംബാംഗങ്ങള്‍ പതിവിന് വിപരീതമായ നിലയില്‍ പ്രതികരിച്ച് പോകും. സഹോദരന്‍മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് വിവാദ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതോടെയാണ് ബിബിസിയ്‌ക്കെതിരെ രാജകുടുംബം രംഗത്തെത്തിയിരിക്കുന്നത്.
ഹാരിയും, മെഗാനും ബ്രിട്ടന്‍ വിട്ടുപോകാന്‍ ഇടയായ സാഹചര്യങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ ബ്രോഡ്കാസ്റ്റര്‍ തയ്യാറായത് നിരാശാജനകമാണെന്ന് ബക്കിംഗ്ഹാം പാലസും, കെന്‍സിംഗ്ടണ്‍ പാലസും, ക്ലാരന്‍സ് ഹൗസും സംയുക്തമായി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബിബിസി2 സീരീസ് രണ്ട് ഭാഗങ്ങളായി പുറത്തുവിട്ടതോടെ രാജകുടുംബത്തിന്റെ അഭിഭാഷകര്‍ ജാഗ്രതയിലാണ്. രാജകുടുംബത്തിലെ അണിയറക്കാര്‍ സസെക്‌സ് ദമ്പതികള്‍ക്ക് എതിരെ ബ്രീഫിംഗ് നല്‍കിയെന്ന വാദങ്ങളും ബിബിസി മുന്നോട്ട് വെയ്ക്കുന്നു.
കഴിഞ്ഞ ദിവസം ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് കൊട്ടാര സഹായികളെ ഇത് കാണാന്‍ അനുവദിച്ചില്ലെന്നതിന്റെ പേരില്‍ ബിബിസിയുടെ ഭാവി പദ്ധതികള്‍ ബഹിഷ്‌കരിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ഭീഷണി മുഴക്കിയിട്ടുണ്ട്. കൊട്ടാരത്തിന്റെ ഭാഗത്ത് നിന്നും എഴുതി തയ്യാറാക്കിയ സ്റ്റേറ്റ്‌മെന്റ് നല്‍കിയപ്പോള്‍ മെഗാനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകയാണ് പരിപാടിയിലെത്തിയത്. അഭിഭാഷക ജെന്നി അഫിയ ഡച്ചസിന്റെ അനുമതിയോടെയാണ് സംസാരിക്കുന്നതെന്ന് അവതരാകനായ ബിബിസി മീഡിയ എഡിറ്റര്‍ അമോല്‍ രാജന്‍ വ്യക്തമാക്കി.
കൊട്ടാര ജീവനക്കാരെ മെഗാന്‍ ബുദ്ധിമുട്ടിച്ചെന്നും, മുന്‍ അഭിനേത്രി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയാണെന്ന പ്രചരണങ്ങളും അഭിഭാഷക തള്ളിക്കളഞ്ഞു. അതേസമയം സ്വതന്ത്രവും, ഉത്തരവാദിത്വവുമുള്ള, തുറന്ന മാധ്യമ പ്രവര്‍ത്തനം ആരോഗ്യകരമായ ജനാധിപത്യത്തിന് അനിവാര്യമാണെന്ന് രാജ്ഞി, ചാള്‍സ്, വില്ല്യം എന്നിവരെ പ്രതിനിധീകരിക്കുന്ന രാജകൊട്ടാരങ്ങളില്‍ നിന്നുള്ള പ്രതികരണം ചൂണ്ടിക്കാണിച്ചു. ഊതിവീര്‍പ്പിച്ച, കണ്ടെത്താത്ത വാദങ്ങള്‍ പേരില്ലാത്ത ശ്രോതസ്സുകളില്‍ നിന്നും സ്വീകരിച്ച് സത്യാവസ്ഥയായി അവതരിപ്പിക്കുന്നത് നിരാശാജനകമാണ്, വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.