എന്‍എച്ച്എസില്‍ കൊവിഡ് സമ്മര്‍ദം കുറഞ്ഞിട്ടും കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെന്ന പരാതികള്‍ക്ക് ബലം പകര്‍ന്ന് രോഗികളുടെ ആംബുലന്‍സിലെ കാത്തിരിപ്പ്. കഴിഞ്ഞ മാസം തിരക്കേറിയ എ&ഇയ്ക്ക് പുറത്ത് ഒരു രോഗിക്ക് ആംബുലന്‍സില്‍ 24 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.
രോഗിയെ കൈമാറാനുള്ള കാലതാമസം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് നേരിടുന്ന സമ്മര്‍ദത്തിന്റെ തോത് വ്യക്തമാക്കുന്നതാണ് ഈ പ്രതിസന്ധി. എന്‍എച്ച്എസ് ഗൈഡ്‌ലൈന്‍ പ്രകാരം ആംബുലന്‍സില്‍ എത്തുന്ന രോഗിയെ 15 മിനിറ്റിനുള്ളില്‍ എ&ഇയിലേക്ക് കൈമാറണമെന്നാണ് നിബന്ധന.
എന്നാല്‍ ജീവനക്കാരുടെ ക്ഷാമവും, അസാധാരണമായ രീതിയില്‍ ആവശ്യക്കാരുടെ എണ്ണമേറിയതും, ആവശ്യത്തിന് ഹോസ്പിറ്റല്‍ ബെഡുകള്‍ ലഭ്യമല്ലാതെ വരുന്നതും ചേര്‍ന്ന് ഹെല്‍ത്ത് കെയര്‍ മേഖലയെ സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് ജേണലാണ് 24 മണിക്കൂര്‍ കാത്തിരിപ്പ് പുറത്തുകൊണ്ടുവന്നത്.
നിരവധി ആംബുലന്‍സുകള്‍ ഒരേ സമയം എത്തിച്ചേരുന്നതും രോഗികളെ ആംബുലന്‍സിന് പിന്നിലും, കോറിഡോറിലും കുടുക്കും. കഴിഞ്ഞ വര്‍ഷം ഓരോ മാസവും കൈമാറാനുള്ള കാലതാമസം വര്‍ദ്ധിച്ച് വന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 മെയില്‍ 7 മണിക്കൂറായിരുന്നു ഏറ്റവും വലിയ കാലതാമസം. മാര്‍ച്ചില്‍ ഇത് 23 മണിക്കൂറായി ഉയര്‍ന്നു.
ഏപ്രിലില്‍ 11,000 രോഗികളാണ് മൂന്ന് മണിക്കൂറില്‍ കൂടുതല്‍ കാത്തിരുന്നത്. തന്റെ ബന്ധുവിന് ഒരു രോഗാവസ്ഥ നേരിട്ടാല്‍ ആംബുലന്‍സ് വിളിക്കുന്നതിന് പകരം ടാക്‌സി വിളിച്ച് എമര്‍ജന്‍സിയില്‍ എത്തുമെന്നാണ് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ. കാതറീന്‍ ഹെന്‍ഡേഴ്‌സണ്‍ പ്രതികരിച്ചിരിക്കുന്നത്.