CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 32 Minutes 19 Seconds Ago
Breaking Now

ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധിയുടെ മുനമ്പില്‍? അപകടമണി മുഴക്കി പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; ഭക്ഷ്യവില വര്‍ദ്ധന ദുരന്തത്തിലേക്ക്; ഓട്ടം ബജറ്റില്‍ ബിസിനസ്സുകളുടെ ടാക്‌സ് വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ചാന്‍സലര്‍; അടുത്ത മാസം പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും?

പണപ്പെരുപ്പത്തില്‍ നിയന്ത്രണം കൈവിട്ട ബാങ്ക് ഓഫ് ഇംഗ്ലണ്ടാകട്ടെ ഇത് ഇവിടെയും നില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്

മഹാമാരിയും, ഉക്രെയിന്‍ യുദ്ധവും ചേര്‍ന്ന് യുകെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുവെന്ന സൂചന നല്‍കി പണപ്പെരുപ്പ നിരക്ക്. പണപ്പെരുപ്പം 40 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനിടെ നികുതി വെട്ടിക്കുറയ്ക്കുമെന്ന കാര്യം ചാന്‍സലര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇത് ബിസിനസ്സുകളെ ലക്ഷ്യമിട്ടാകും നടപ്പാക്കുകയെന്ന് ഋഷി സുനാക് വ്യക്താക്കി. 

സിബിഐയില്‍ സംസാരിക്കവെയാണ് ഓട്ടം ബജറ്റ് പദ്ധതികള്‍ സംബന്ധിച്ച് ചാന്‍സലര്‍ സൂചന നല്‍കിയത്. സിപിഐ നിരക്ക് ഏപ്രില്‍ മാസത്തില്‍ 9 ശതമാനത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്. മാര്‍ച്ചിലെ 7 ശതമാനത്തില്‍ നിന്നാണ് ഈ കുതിച്ചുചാട്ടം. 1982ല്‍ ഫാക്ക്‌ലാന്‍ഡ്‌സ് യുദ്ധം തുടങ്ങാന്‍ ഇരിക്കവെ, തൊഴിലില്ലായ്മ 3 മില്ല്യണില്‍ തൊട്ടുനില്‍ക്കുമ്പോഴാണ് മാര്‍ഗററ്റ് താച്ചറുടെ കാലത്ത് ഈ വിധത്തില്‍ പണപ്പെരുപ്പം ഉയര്‍ന്നിട്ടുള്ളത്. 

എന്നാല്‍ പണപ്പെരുപ്പത്തില്‍ നിയന്ത്രണം കൈവിട്ട ബാങ്ക് ഓഫ് ഇംഗ്ലണ്ടാകട്ടെ ഇത് ഇവിടെയും നില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പണപ്പെരുപ്പം 10.25 ശതമാനം എത്തുമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെ അടുത്ത മാസം മറ്റൊരു പലിശ നിരക്ക് വര്‍ദ്ധന കൂടി പ്രതീക്ഷിക്കാമെന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സാധനങ്ങളുടെ വില കുതിച്ചുയരുന്നത് തടയാന്‍ ബാങ്കിന് ഇതല്ലാതെ മറ്റ് പോംവഴികളില്ല. ഇതിനിടെ യുഎസ് ഡോളറിന് എതിരെ പൗണ്ട് വീണ്ടും മൂല്യം ഇടിഞ്ഞു. 

കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റ് നടത്താനും, കൂടുതല്‍ പരിശീലനം കൊടുക്കാനും, കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടത്താനുമാണ് ഋഷി സുനാക് ബിസിനസ്സ് നേതാക്കളോട് ആവശ്യപ്പെട്ടത്. ഓട്ടം ബജറ്റില്‍ നികുതികള്‍ കുറച്ച് ഇതിനുള്ള പ്രോത്സാഹനം നല്‍കും. ഉയര്‍ന്ന ഉത്പാദനക്ഷമതയും, ഉയര്‍ന്ന ജീവിതനിലവാരവും, കൂടുതല്‍ പുരോഗമനവും, സുരക്ഷിതമായ ഭാവിയും ലഭിക്കാനുള്ള വഴി ഇതാണ്, ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.