ബ്രിട്ടനില്‍ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ സമരങ്ങളില്‍ ഒന്ന് തടുത്ത് നിര്‍ത്താനുള്ള അവസാനവട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ രാജ്യത്തെ റെയില്‍വെ ലൈനുകള്‍ 'സഡന്‍ ബ്രേക്കിട്ടു'. പട്ടണങ്ങളെയും, നഗരങ്ങളെയും ഭാഗിക ലോക്ക്ഡൗണിലേക്ക് നീക്കിക്കൊണ്ടാണ് വമ്പന്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് ആര്‍എംടി യൂണിയന്‍ പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. സമരം മൂലം ഈയാഴ്ച മാത്രം ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് 1 ബില്ല്യണ്‍ പൗണ്ട് നഷ്ടം നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
റെയില്‍വെ ജീവനക്കാര്‍ക്ക് ചുരുങ്ങിയത് 3% വരുന്ന ശമ്പള വര്‍ദ്ധനവാണ് റെയില്‍ മേധാവികള്‍ ഓഫര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം കൊവിഡ്-19 പ്രതിസന്ധി രൂക്ഷമായിരിക്കവെ നല്‍കിയ അതേ ഓഫര്‍ പക്ഷെ ആര്‍എംടി യൂണിയന്‍ അംഗീകരിച്ചില്ല. സമരവുമായി മുന്നോട്ട് പോകുമ്പോള്‍ ലക്ഷക്കണക്കിന് വരുന്ന മറ്റ് ജോലിക്കാരാണ് ബുദ്ധിമുട്ടിലാകുന്നതെന്ന വിമര്‍ശനവും യൂണിയന്‍ പരിഗണിക്കുന്നില്ല.
ജോലിക്ക് പോകാന്‍ ഇറങ്ങുന്ന ലക്ഷക്കണക്കിന് പേരെയും, ആശുപത്രികളിലേക്ക് സഞ്ചരിക്കുന്നവരെയും, പരീക്ഷകള്‍ക്ക് ഇരിക്കുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷിക്കുന്നതാണ് പണിമുടക്ക്. സമരം എത്ര ദീര്‍ഘിപ്പിക്കേണ്ടി വന്നാലും മുന്നോട്ട് തന്നെ പോകുമെന്നാണ് ആര്‍എംടി റെയില്‍ യൂണിയന്‍ മേധാവി മിക്ക് ലിഞ്ചിന്റെ പ്രഖ്യാപനം. എന്നാല്‍ യൂണിയന്‍ സമരം സഹായിക്കുന്നുവെന്ന് പറയുന്ന ആളുകളെ ഹാനികരമായി ബാധിക്കുന്നതാണെന്ന് ബോറിസ് ജോണ്‍സണ്‍ അപലപിച്ചു.
സമരത്തിന് നേരിട്ട് പിന്തുണ നല്‍കരുതെന്ന് ലേബര്‍ പാര്‍ട്ടി മുന്‍നിര നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും ആര്‍എംടിയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടത് ലേബര്‍ എംപിമാര്‍ റെയില്‍ ജോലിക്കാര്‍ക്കൊപ്പം പിക്കറ്റ് ലൈനുകളില്‍ ഇടം പിടിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയത് 7.1 ശതമാനം വര്‍ദ്ധനവാണ് ആര്‍എംടി ആവശ്യപ്പെടുന്നത്.