2003-ലാണ് ഗ്രേറ്റ് ബ്രിട്ടന്‍ പോളിയോ മുക്തമായി പ്രഖ്യാപിച്ചത്. 1984-ല്‍ അവസാനത്തെ കേസ് കണ്ടെത്തിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ നടന്ന് രണ്ട് ദശകങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ പോളിയോ വൈറസ് തിരിച്ചുവരവ് നടത്തിയിരിക്കുന്നതായാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
40 വര്‍ഷത്തിന് ശേഷം ആദ്യമായി യുകെയില്‍ രോഗത്തിന്റെ തിരിച്ചുവരവ് തിരിച്ചറിഞ്ഞതോടെ വൈറസിന് എതിരെ വാക്‌സിനെടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ ബന്ധപ്പെടാനുള്ള പരിശ്രമം എന്‍എച്ച്എസ് തുടങ്ങിക്കഴിഞ്ഞു. ഈയാഴ്ച ലണ്ടനിലെ മാലിന്യജല സൈറ്റിലാണ് വൈറസിന്റെ സാമ്പിളുകള്‍ വിദഗ്ധര്‍ തുടര്‍ച്ചയായി കണ്ടെത്തിയത്.
ഇതിന് പിന്നാലെ പതിവ് വാക്‌സിനേഷന്‍ പദ്ധതികള്‍ക്ക് ആളുകള്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് പ്രധാന നീക്കത്തിന് തുടക്കം കുറിച്ച്. കൊവിഡ്-19 മൂലം അപ്പോയിന്റ്‌മെന്റുകള്‍ക്കുള്ള പ്രതികരണം ശുഷ്‌കിച്ചിരുന്നു. രോഗവുമായി നേരിട്ട് അനുഭവപരിചയമില്ലാത്തവരാണ് ഇപ്പോഴത്തെ ഭൂരിപക്ഷം ഡോക്ടര്‍മാരും. ഈ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തുകയും, ജാഗ്രത പാലിക്കാനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പോളിയോ കേസുകള്‍ കടുപ്പമായാല്‍ ശരീരം തളരാനും, ചിലപ്പോള്‍ മരണപ്പെടാനും ഇടയുണ്ട്. ഭൂരിപക്ഷം രോഗികളും ലക്ഷണങ്ങള്‍ കാണിക്കില്ലെങ്കിലും 20ല്‍ ഒരു രോഗിക്ക് പനി, മസില്‍ തളര്‍ച്ച, തലവേദന, ശര്‍ദ്ദില്‍, മനംപുരട്ടല്‍ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. വാക്‌സിനെടുക്കാത്ത മുതിര്‍ന്നവരും, കുട്ടികളുടെ രക്ഷിതാക്കളും ഉടന്‍ ജിപിമാരെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശമുണ്ട്. കുട്ടികള്‍ക്ക് എട്ട് ആഴ്ച മുതല്‍ 14 വയസ്സ് വരെയുള്ള പ്രായത്തില്‍ അഞ്ച് ഡോസാണ് നല്‍കുന്നത്.