ലേബര്‍ ഗവണ്‍മെന്റ് നിലവില്‍ വന്നത് ഏറെ പ്രതീക്ഷകളോടെയാണ്. എന്നാല്‍ പല പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് ലേബര്‍ നീങ്ങുന്നത്. എന്‍എച്ച്എസിന്റെ കാര്യത്തിലും വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോള്‍ വോട്ടര്‍മാര്‍ തന്നെ വിധിയെഴുതുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ശരിയാകാനുള്ള സാധ്യതയുമില്ലെന്ന് വോട്ടര്‍മാര്‍ വിശ്വസിക്കുന്നു.
ജിപി, ഡെന്റിസ്റ്റ്, പതിവ് ആശുപത്രി ചികിത്സകള്‍, എ&ഇ പരിചരണം എന്നിവയൊന്നും തങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്നില്ലെന്ന് രോഗികള്‍ വ്യക്തമാക്കി. ഇപ്‌സോസ് പോളിലാണ് രോഗികളുടെ ഈ വിധിയെഴുത്ത്. എന്‍എച്ച്എസിനെ സ്വന്തം കാലില്‍ തിരിച്ചെത്തിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റുന്നതില്‍ ഒട്ടും തന്നെ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ലേബറിനെ പിന്തുണച്ച് വോട്ട് ചെയ്ത 50 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് കീര്‍ സ്റ്റാര്‍മര്‍ക്ക് തിരിച്ചടിയാണ്.
പൊതുജനസംഖ്യയില്‍ ഇത് 63 ശതമാനമാണ്. റിഫോം വോട്ടര്‍മാര്‍ക്കിടയില്‍ 80 ശതമാനം പേര്‍ക്കും പുരോഗതി പോരെന്ന കാഴ്ചപ്പാടാണുള്ളത്. വെള്ളിയാഴ്ച അധികാരത്തിലെത്തി ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഇരിക്കവെയാണ് പ്രധാനമന്ത്രിക്ക് താക്കീതായി ഈ സര്‍വ്വെ ഫലം പുറത്തുവരുന്നത്. അതേസമയം ആരോഗ്യ കാര്യത്തില്‍ 10 വര്‍ഷത്തെ പദ്ധതിയാണ് വാര്‍ഷികത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജിപി സേവനം ലഭിക്കുന്നതില്‍ യാതൊരു പുരോഗതിയും അനുഭവപ്പെട്ടില്ലെന്ന് 65 ശതമാനം വോട്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഡെന്റിസ്ട്രിയില്‍ ചെറിയ മാറ്റം മാത്രമാണുണ്ടായതെന്ന് 66 ശതാമനം പേരാണ് അഭിപ്രായപ്പെട്ടത്. ആശുപത്രി ചികിത്സയില്‍ 62 ശതമാനവും, എ&ഇ പരിചരണത്തില്‍ 64 ശതമാനവും ഈ അഭിപ്രായക്കാരാണ്.
ജനങ്ങളെ അനാരോഗ്യത്തിലേക്ക് തള്ളിവിടാതെ, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, ആശുപത്രിയില്‍ നിന്നും കമ്മ്യൂണിറ്റിയിലേക്ക് പരിചരണം എത്തിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ മോഹം. എന്നാല്‍ ഇതൊന്നും അടുത്ത തെരഞ്ഞെടുപ്പ് ആയാലും നടക്കാന്‍ പോകുന്നില്ലെന്ന് 30 ശതമാനത്തോളം വോട്ടര്‍മാര്‍ കരുതുന്നു.