
















അന്തരിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഫയലുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉള്‍പ്പെട്ട സംഭവം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷം. വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എപ്സ്റ്റീനുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കുപ്രസിദ്ധ കുറ്റവാളിയായ എപ്സ്റ്റീനുമായി മോദിക്കുള്ള ബന്ധമെന്താണെന്നും മെയിലില്‍ പരാമര്‍ശിക്കുന്നതുപോലെ എന്ത് ഉപദേശമാണ് അദ്ദേഹത്തില്‍ നിന്ന് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളിലാണ് മോദിയുടെ പേര് പരാമര്‍ശിക്കുന്നത്. എപ്സ്റ്റീന്‍ അദ്ദേഹത്തിന്റെ ഒരു ഇ മെയിലില്‍ മോദിയുടെ പേര് പറയുന്നുണ്ട്. തന്റെ ഉപദേശം സ്വീകരിച്ച്, മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുവേണ്ടി 2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചുവെന്നും അത് ഗുണം ചെയ്തുവെന്നുമാണ് എപ്സ്റ്റീന്റേതായി പുറത്തുവന്ന മെയിലില്‍ പറയുന്നത്. എന്നാല്‍ സന്ദര്‍ശനത്തിന്റെ പിന്നിലെ കാര്യങ്ങളോ എന്ത് ഗുണം ലഭിച്ചുവെന്നത് സംബന്ധിച്ചോ മെയിലില്‍ പരാമര്‍ശമില്ല.
എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര് പരാമര്‍ശിച്ചത് രാജ്യത്തിന് നാണക്കേടാണെന്നും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീന്റെ ഉപദേശം മോദി എന്തിനാണ് സ്വീകരിച്ചതെന്നും ഇതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് വിശദീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 'ദേശീയ അപമാനം' എന്നാണ് സംഭവത്തെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിമര്‍ശിച്ചത്. മെയിലില്‍ എപ്സ്റ്റീന്‍ പരാമര്‍ശിക്കുന്ന 'ഇറ്റ് വര്‍ക്ക്ഡ്' എന്ന പ്രയോഗം അര്‍ത്ഥമാക്കുന്നത് എന്താണെന്നും അത് മോദി വ്യക്തമാക്കണമെന്നും പവന്‍ ഖേര പറഞ്ഞിരുന്നു.