
















സംസ്ഥാനം മഴക്കെടുതിയില്‍ രൂക്ഷ പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ മുസ്ലീം ലീഗ് നേതാവിന്റെ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം. മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടില്‍ വിഡി സതീശന്‍ ഉച്ചഭക്ഷണത്തിനെത്തിയതും സല്‍ക്കാരത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വലിയ വിമര്‍ശനം ഉയരുന്നത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഇതിന് പിന്നാലെ പ്രതിപക്ഷവും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ പരിപാടികളും ക്യാന്‍സല്‍ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവെന്നും എന്നാല്‍ ജനം രൂക്ഷമായ മഴക്കെടുതിയില്‍ ദുരിതം പേറുമ്പോള്‍ വിഡി സതീശന്‍ വിരുന്നുണ്ട് നടക്കുകയാമെന്നുമാണ് വിമര്‍ശനം. 'അന്ന്: മുഖ്യമന്ത്രി മുന്‍ നിശ്ചയിച്ച പരിപാടികളെല്ലാം ക്യാന്‍സല്‍ ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നു. മന്ത്രിമാരോട് അവര്‍ക്ക് ചുമതലയുള്ള ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് : ആ ലെഗ് പീസ് ഇങ്ങെടുക്ക്' എന്നാണ് സ്ഥിതിയെന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ വികെ പ്രശാന്ത് പരിഹസിച്ചു.
എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റുമായ എഎ റഹിമും വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സത്യത്തില്‍ മുഖ്യമന്ത്രിയുടെ വീഡിയോ അദ്യം വിശ്വസിക്കാനായില്ല. വിവിധ ജില്ലകള്‍ വെള്ളത്തിലായി മനുഷ്യര്‍ ആശങ്കയിലായിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഈ ഔചിത്യമില്ലായ്മ കാണിക്കുമെന്ന് കരുതിയില്ല, ഇങ്ങനെ സ്വകാര്യ വിരുന്നുണ്ണാന്‍ പോകുമെന്ന് വിചാരിച്ചില്ല- എഎ റഹീം പറഞ്ഞു. മുന്‍ മാതൃകകള്‍ അങ്ങനെയല്ല. ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും വേണ്ട ആത്മവിശ്വാസം പകരേണ്ട സമയമാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രളയത്തിന്റെ ദുരിതത്തില്‍ കഴിയുന്ന ഈ സമയത്ത്, ജനങ്ങള്‍ പ്രതീക്ഷിച്ചത് നേതൃത്വം, ഇടപെടല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നതൊക്കെയാണ്. പ്രതിസന്ധിയുടെ വേളയില്‍ സല്‍ക്കാരങ്ങളല്ല, ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയുടെ മുന്‍ഗണനയാകേണ്ടത്തെന്നും റഹീം പറഞ്ഞു.