
















ലണ്ടനില്‍ കൂടിയ വിലയ്ക്ക് വാങ്ങിയ വീടും, ഫ്‌ളാറ്റും മൂല്യം കുറച്ച് വില്‍ക്കേണ്ടി വരുന്ന അവസ്ഥ രാജ്യം മുഴുവന്‍ പടരുന്നു. ബ്രിട്ടനിലെ പ്രോപ്പര്‍ട്ടി വിപണിയെ തകര്‍ത്തുകൊണ്ടാണ് ആയിരക്കണക്കിന് പൗണ്ട് നഷ്ടത്തില്‍ ഫ്‌ളാറ്റുകള്‍ വില്‍ക്കേണ്ടി വരുന്നത്.
ബര്‍മിംഗ്ഹാം, ലെസ്റ്റര്‍, ന്യൂകാസില്‍, ഷെഫീല്‍ഡ് എന്നിവിടങ്ങളിലെ വീട്ടുടമകള്‍ക്കാണ് ഏകദേശം 40,000 പൗണ്ട് വരെ നഷ്ടത്തില്‍ വില്‍പ്പന നടത്തേണ്ടി വരുന്നതെന്ന് പുതിയ ഡാറ്റ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 2026 മേയ് വരെയുള്ള ഫ്‌ളാറ്റ് വില്‍പ്പന സംബന്ധിച്ച കണക്കുകള്‍ ട്രാക്ക് ചെയ്താണ് പ്രോപ്പര്‍ട്ടി ഡാറ്റ പ്രതിസന്ധി പുറത്തുവിട്ടത്.
കഴിഞ്ഞ രണ്ട് ദശകത്തിനിടെ വാങ്ങാനായി പ്രോപ്പര്‍ട്ടിക്ക് നല്‍കിയ വിലയും, ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ ലഭിച്ച തുകയും താരതമ്യം ചെയ്താണ് ഈ നഷ്ടക്കണക്ക് കണ്ടെത്തിയത്. ഷെഫീല്‍ഡിലെ സിറ്റി സെന്ററില്‍ കഴിഞ്ഞ 12 മാസത്തിനിടെ ഫ്‌ളാറ്റ് വില്‍പ്പന നടത്തിയ 62 ശതമാനം പേരും നഷ്ടത്തിലാണ് വില്‍പ്പന നടത്തിയതെന്നാണ് കണക്ക്
ബര്‍മിംഗ്ഹാം സിറ്റി സെന്ററിലും സ്ഥിതി വ്യത്യസ്തമല്ല. 61% ഉടമകളും യഥാര്‍ത്ഥത്തില്‍ ചെലവാക്കിയ തുകയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഫ്‌ളാറ്റ് വിറ്റഴിച്ചത്. വെസ്റ്റ് ലണ്ടനിലെ ഉക്‌സ്ബ്രിഡ്ജില്‍ 58 ശതമാനം ഫ്‌ളാറ്റ് ഉടമകള്‍ക്ക് പണം നഷ്ടപ്പെട്ടു.
ലെസ്റ്റര്‍ സിറ്റി സെന്ററിലും ഫ്‌ളാറ്റ് വില്‍പ്പന നഷ്ടത്തിലാണ് അരങ്ങേറുന്നത്. ലാന്‍ഡ് രജിസ്ട്രി കണക്ക് പ്രകാരം ദേശീയ തലത്തില്‍ ഫ്‌ളാറ്റുകളുടെ മൂല്യം നാല് വര്‍ഷം മുന്‍പത്തേക്കാള്‍ മൂല്യം കുറഞ്ഞതായാണ് വ്യക്തമാകുന്നത്. 2022-ല്‍ 200,000 പൗണ്ടിന് മുകളിലെത്തിയ മൂല്യം ഇപ്പോള്‍ 192,000 പൗണ്ടിലാണ്.