
















എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് അതിവേഗം കുറയ്ക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് നടപടികള്‍ ഫലം കാണുന്നില്ലെന്ന് കണക്കുകള്‍. നിലവിലെ റേറ്റില്‍ പുരോഗമിച്ചാല്‍ വെയ്റ്റിംഗ് ലിസ്റ്റ് ലക്ഷ്യം കാണാന്‍ ലേബറിന് 40 വര്‍ഷം വേണ്ടിവരുമെന്നാണ് പുതിയ അനാലിസിസ് വ്യക്തമാക്കുന്നത്.
ഇതോടെ ബ്രിട്ടനിലെ ജനങ്ങള്‍ നേരിടുന്ന ചികിത്സയ്ക്കുള്ള ദുരിതം വര്‍ഷങ്ങള്‍ തുടരുമെന്ന് ഉറപ്പായി. പതിവ് ചികിത്സകള്‍ക്ക് പുറമെ ഇടുപ്പ്, മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളും ഏറെ വൈകിയാണ് ലഭിക്കുന്നത്. 2029 മാര്‍ച്ചോടെ ജിപി റഫറല്‍ ലഭിക്കുന്ന 92 ശതമാനം രോഗികള്‍ക്കും 18 ആഴ്ചയില്‍ ചികിത്സ നല്‍കുമെന്നാണ് ഗവണ്‍മെന്റ് വാഗ്ദാനം.
നിലവില്‍ 7.27 മില്ല്യണ്‍ വരുന്ന വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും 114,000 രോഗികള്‍ പ്രതിമാസം ഒഴിവാകണമെന്നാണ് കണക്ക്. എന്നാല്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഔദ്യോഗിക കണക്ക് പ്രകാരം വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും പ്രതിമാസം ശരാശരി 7962 രോഗികള്‍ മാത്രമാണ് കുറയുന്നത്. റെക്കോര്‍ഡ് ഫണ്ടിംഗ് നല്‍കി ലിസ്റ്റ് കുറയ്ക്കാന്‍ നോക്കുമ്പോഴും ആയിരങ്ങള്‍ മാത്രമാണ് കാത്തിരിപ്പില്‍ നിന്നും രക്ഷപ്പെടുന്നത്.
ഈ സ്ഥിതി തുടര്‍ന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് 3.5 മില്ല്യണിലേക്ക് ചുരുങ്ങാന്‍ 40 വര്‍ഷം വേണ്ടിവരുമെന്നതാണ് അവസ്ഥ. ലേബര്‍ പ്രഖ്യാപിച്ച എന്‍എച്ച്എസ് ലക്ഷ്യം കൈവരിക്കാന്‍ 40 വര്‍ഷം വേണ്ടിവരുമെന്നത് അവരുടെ പദ്ധതിയുടെ പരാജയത്തിലേക്ക് വിരല്‍ചൂണ്ടുന്നതായി കണ്‍സര്‍വേറ്റീവ് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി സ്റ്റുവര്‍ട്ട് ആന്‍ഡ്രൂ ചൂണ്ടിക്കാണിച്ചു.