
















നൈജീരിയയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നൂറുകണക്കിന് ആളുകളെ ക്രൂരമായി കൊലപ്പെടുത്തുകയും, തട്ടിക്കൊണ്ട് പോകുകയും ചെയ്ത് ജിഹാദികള്‍. അക്രമത്തിന്റെ യഥാര്‍ത്ഥ തോത് ഇപ്പോഴും വ്യക്തമല്ലെന്ന് ഫെഡറല്‍ പ്രതിനിധി ജാഫറു മുഹമ്മദ് പറഞ്ഞു.
വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെയാണ് സായുധ ഗ്രൂപ്പായ ലാകുവാര തോക്കും, കത്തിയും, മഴുവുമായി എത്തി സാധാരണക്കാരെ അക്രമിക്കാന്‍ തുടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു. ഇസ്ലാമിന്റെ യഥാര്‍ത്ഥ ശീലങ്ങള്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞാണ് തങ്ങളുടെ ഗ്രാമത്തിലെ ആളുകളെ കൂട്ടക്കൊല ചെയ്തതെന്ന് ഗ്രാമവാസിയായ ജിബ്രില്‍ അഹമ്മദ് പറഞ്ഞു.
മറ്റൊരു ജിഹാദി ഗ്രൂപ്പായ മഹ്മൂദയിലെ അംഗങ്ങള്‍ തീവ്രവാദികളുമായി പോര് തുടങ്ങിയതോടെയാണ് ഗ്രാമവാസികള്‍ രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. തൊട്ടടുത്തുള്ള പള്ളിയില്‍ നിന്നും 60 വിശ്വാസികളെ സായുധരായ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയതായി സ്ഥിരീകരണമുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കിടെയാണ് സംഘടിതമായ അക്രമം നടന്നിട്ടുള്ളതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം 17 വര്‍ഷക്കാലമായി ജിഹാദി ഗ്രൂപ്പുകളുടെ അക്രമം നേരിടുകയാണ്. തട്ടിക്കൊണ്ടുപോകലാണ് മതം അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്ന തന്ത്രം. 2014-ല്‍ ഒരു സ്‌കൂളില്‍ നിന്നും നൂറുകണക്കിന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയിരുന്നു. ബദല്‍ ഗവണ്‍മെന്റായി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ജിഹാദി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
സുരക്ഷാ സേനകള്‍ക്ക് ആവശ്യത്തിന് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത നൈജീരിയയില്‍ അടുത്തിടെയാണ് ഇവര്‍ക്ക് ശമ്പളവര്‍ദ്ധനവും, സൈന്യത്തിലേക്ക് കൂട്ടമായി റിക്രൂട്ട്‌മെന്റും നടത്തിയത്.