
















സ്‌ട്രോക്ക് ബാധിച്ച രോഗിയോട് 'നിങ്ങളെ സഹായിക്കാന്‍ യേശുവും, യഹോവയുമൊന്നും വരാന്‍ പോകുന്നില്ലെന്ന്' പറഞ്ഞ പാരാമെഡിക്കിനെ പുറത്താക്കി. സ്‌ട്രോക്ക് ബാധിച്ച് ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് 999-ല്‍ വിളിച്ചറിയിച്ച രോഗിയെ സഹായിക്കാനെത്തിയ പാരാമെഡിക്ക് റേച്ചല്‍ ലെമോണോഫിഡസാണ് ഇവരുടെ അവസ്ഥ വെറും അഭിനയമാണെന്ന് അഭിപ്രായപ്പെട്ടത്.
കുട്ടികളെ പോലെ അഭിനയിക്കാന്‍ നില്‍ക്കരുതെന്ന് പരിഹസിച്ച പാരാമെഡിക്ക് രോഗിയെ സ്‌റ്റെയറുകള്‍ ഇഴഞ്ഞ് നീങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് രോഗിക്ക് തലച്ചോറില്‍ ബ്ലീഡിംഗും, അബ്‌ഡോമിനല്‍ എയ്‌റോട്ടിക് അന്യൂറിസവും നേരിട്ടതായി സ്ഥിരീകരിച്ചത്.
റേച്ചലിന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് ഇവരെ ഡിസ്മിസ് ചെയ്തിരുന്നു. രോഗികളോട് വിവേചനപരമായും, വംശീയമായും പെരുമാറിയിരുന്നുവെന്ന് ഡസന്‍ കണക്കിന് പരാതികളാണ് പാരാമെഡിക്കിന് എതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
2024 ജനുവരിയിലാണ് ജോലിക്ക് പോകാന്‍ ഒരുങ്ങവെ പരാതിക്കാരിയായ സ്ത്രീക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. എന്നാല്‍ വീട്ടിലെത്തിയ റേച്ചലും സംഘവും 104 മിനിറ്റിന് ശേഷമാണ് ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നത്. അപ്പോഴേക്കും അടിയന്തര ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വരുന്ന നിലയിലേക്ക് അവസ്ഥ എത്തി.
ആര്‍മി റിസര്‍വിസ്റ്റ് കൂടിയായ റേച്ചല്‍ രോഗിയുടെ അവസ്ഥകള്‍ വെറും അഭിനയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ട്രിബ്യൂണലില്‍ വ്യക്തമായി. എന്നാല്‍ ഇത് വംശീയതയുടെ പേരില്‍ അല്ലെന്നാണ് ഇവര്‍ വാദിച്ചത്. പക്ഷെ ട്രിബ്യൂണല്‍ റേച്ചലിന്റെ വാദം അംഗീകരിച്ചില്ല. വംശീയമായ ഉദ്ദേശത്തോടെയാണ് അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതെന്നും, അത് പ്രൊഫഷണലിസത്തിന്റെ അതിര്‍ത്തികള്‍ ലംഘിച്ചതായും ട്രിബ്യൂണല്‍ കണ്ടെത്തി.
ഒപ്പമുണ്ടായിരുന്ന മറ്റ് പാരാമെഡിക്കുകള്‍ കേസില്‍ ദൃക്‌സാക്ഷികളായി. റേച്ചലിന്റെ വാക്കുകള്‍ കേട്ട് ഞെട്ടിയെന്ന് ഇവര്‍ സമ്മതിച്ചു. കൂടാതെ അതേ ദിവസം കണ്ട മറ്റ് വെള്ളക്കാരായ രോഗികളോട് റേച്ചല്‍ തികച്ചും വ്യത്യസ്തമായ സമീപനമാണ് കാണിച്ചതെന്നും സഹജീവനക്കാര്‍ വ്യക്തമാക്കി. ഇതോടെയാണ് പാരാമെഡിക്ക് തൊലിയുടെ നിറം നോക്കിയാണ് പ്രവര്‍ത്തിച്ചതെന്ന് ട്രിബ്യൂണല്‍ വിധിച്ചത്.