
















ഇറാനെതിരായ അടുത്ത നീക്കം സംബന്ധിച്ച് നിര്‍ണായക തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിലെ എതിരാളികളെ പൂര്‍ണമായി തകര്‍ക്കണോ എന്ന കാര്യത്തില്‍ ആലോചിച്ചുവരികയാണെന്നും എന്തും സംഭവിക്കാം എന്നുമായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ ആക്‌സിയോസിനോടുള്ള പ്രതികരണം. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ യുദ്ധത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് തീരുമാനമെടുക്കുമോ എന്ന ചോദ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമായ മറുപടി നല്‍കിയില്ലെന്നും ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡോണള്‍ഡ് ട്രംപ് നേരത്തെയും സമാനമായ ഭീഷണികള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളുടെ നേതാക്കളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ പരാമര്‍ശം എന്നതാണ് ശ്രദ്ധേയം.
യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഗള്‍ഫ് മേഖലയിലെ സഖ്യരാജ്യങ്ങളുമായി നേരിട്ട് സംസാരിച്ച് യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് അവരുടെ നിലപാട് മനസിലാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതായാണ് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'അവര്‍ എവിടെയാണ് നില്‍ക്കുന്നതെന്നും അവരുടെ സ്ഥിതി എങ്ങനെയാണെന്നും അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അവരെ വളരെയധികം സംരക്ഷിച്ചുവരികയാണ്' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നേരത്തെ സൗദി അറേബ്യയും ഖത്തറും ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വന്‍തോതിലുള്ള സൈനിക നടപടി പുനരാരംഭിക്കുന്നതില്‍ നിന്ന് ട്രംപ് പിന്മാറിയിരുന്നു. തിരിച്ചടിയായി ഇറാന്‍ സൗദിയിലെ എണ്ണ, വാതക സംവിധാനങ്ങളെ ആക്രമിച്ചേക്കുമെന്ന ആശങ്കയാണ് ഇരു രാജ്യങ്ങളും ഉന്നയിച്ചത്. അതിനുശേഷം ട്രംപ് താരതമ്യേന തീവ്രത കുറഞ്ഞ ആക്രമണങ്ങളാണ് ഇറാനെതിരെ അമേരിക്കയുടെ ഭാ?ഗത്ത് നിന്നും ഉണ്ടായത്. ആക്രമണം നേര്‍പ്പിച്ചതിന് പിന്നാലെ അമേരിക്ക ഇറാനുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുകയും പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള നാവിക ഉപരോധം തുടരുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആഗോള ഊര്‍ജ വിപണിയിലേക്കുള്ള എണ്ണയുടെ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിലുമാണ് ഇതിന് ശേഷം അമേരിക്കന്‍ സൈന്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.