മാനന്തവാടി നിരവില്‍പുഴ കല്ലറ ജോസഫിന്റെയും ഭാര്യയുടേയും മകളായ ബിന്ദു ജോസഫ് സിസ്റ്റര്‍ ദീപ ജോസഫായപ്പോള്‍ ദൈവവിളിയെന്ന് കരുതി ഏവരും ഒപ്പം നിന്നു. 16 വര്‍ഷമായി ഇംഗ്ലണ്ടില്‍ കഴിയുന്ന സിസ്റ്റര്‍ ദീപയെ കണ്ടെത്താന്‍ സഹായിക്കാമോ എന്ന അപേക്ഷയിലാണ് കുടുംബം ഇപ്പോള്‍.
നാലു മാസമായി ജോസഫിനും കുടുംബത്തിനും മകളെ കുറിച്ച് വിവരമില്‌ല. മാനന്തവാടി രൂപതയില്‍ അന്വേഷിച്ചു. ഇംഗ്ലണ്ടിലെ മഠവുമായി ബന്ധപ്പെടാന്‍ രൂപതയുടെ സഹായം തേടി. എന്നാല്‍ തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സിസ്റ്റര്‍ ദീപ എന്ന ന്യായീകരണമാണ് ലഭിച്ചത്.ഇന്നലെ മുതല്‍ മാനന്തവാടി ബിഷപ് ഹൗസിന് മുന്നില്‍ സിസ്റ്റര്‍ ദീപയുടെ മാതാപിതാക്കള്‍ നാട്ടുകാരുടെ സഹായത്തോടെ സമരം ആരംഭിച്ചിരിക്കുകയാണ്.സഹോദരന്‍ ബിന്റോ ഫേസ്ബുക്കിലൂടെ സഹായവും തേടി. തന്റെ സഹോദരിയെ തിരിച്ചുകിട്ടണമെന്ന അപേക്ഷയിലാണ് ബിന്റോ.
സിസ്റ്റര്‍ ദീപ ദീര്‍ഘകാലമായി മാനസിക രോഗിയാണെന്നും മരുന്നു കഴിക്കുന്നുണ്ടെന്നും ഏഴു വര്‍ഷം മുമ്പ് സ്വന്തം ഇഷ്ടത്താല്‍ സിസ്റ്റര്‍ ദീപ മഠം വിട്ടിറങ്ങി ഒറ്അറയ്ക്ക് കഴിയുകയാണെന്നും ഇനി ഇടപെടാനാകില്ലെന്നുമാണ് സഭയുടെ ഔദ്യോഗിക നിലപാട്.
എന്നാല്‍ മനോരോഗിയാണെങ്കില്‍ സിസ്റ്ററെ വെറുതെ ഇറങ്ങിപോകാന്‍ അനുവദിച്ചത് എന്തിനാണെന്നാണ് കുടുംബം ചോദിക്കുന്നത്. കുടുംബത്തെ സിസ്റ്റര്‍ ഇറങ്ങിപോയ കാര്യം അറിയിച്ചില്ല.
ഇതിനിടെ സിസ്റ്റര്‍ ദീപയെ പിന്തുണച്ച് സിസ്റ്റര്‍ ലൂസി രംഗത്തു വന്നു. ഇവരുടെ വിവാദ പുസ്തകത്തിലും സിസ്റ്റര്‍ദീപയെ കുറിച്ച് പരാമര്‍ശമുണ്ട്. മാനസിക രോഗിയാക്കിയത് സഭയാണെന്നാണ് ആരോപിച്ചിരിക്കുന്നത്. ആദ്യ കാലത്ത് ബംഗളൂരുവിലെ മഠത്തില്‍ സന്തോഷവതിയായിരുന്ന മകള്‍ പിന്നീട് അതീവ ദുഖത്തിലായിരുന്നുവെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയിരുന്നുവെന്നും കുടുംബം പറയുന്നു. പിന്നീട് ഡിപ്രഷന് മരുന്നുകഴിക്കുന്നുവെന്ന് പറഞ്ഞു. 23 വര്‍ഷത്തോളം സഭയ്‌ക്കൊപ്പം നിന്ന സിസ്റ്റര്‍ ദീപയെ മാനസിക രോഗിയാക്കി ഇറക്കിവിട്ടത് തെറ്റെന്ന് കുടുംബം പറയുന്നു. തങ്ങളെ തിരിച്ചേല്‍പ്പിക്കാമായിരുന്നില്ലേയെന്നാണ് കുടുംബം ചോദിക്കുന്നത്.സഭയ്‌ക്കെതിരെ ഗൗരവമായ ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.