കൊറോണാവൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് നീക്കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. സ്ഥിതി വഷളായതോടെയാണ് മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ തന്റെ ഉത്തരവാദിത്വങ്ങള്‍ പകരക്കാരെ ഏല്‍പ്പിച്ച് പ്രധാനമന്ത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയത്. മാരകമായ രോഗത്തിന് പോസിറ്റീവായി കണ്ടെത്തി 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ വൈകുന്നേരം 7 മണിയോടെ ബോറിസിനെ ഐസിയുവിലേക്ക് മാറ്റിയത്.
ഇതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വരെ സര്‍ക്കാരിന്റെ കൊറോണ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ചുമതല ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ നിന്ന് നിര്‍വ്വഹിക്കുന്നതായി ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈകുന്നേരം 5 മണിക്കൂള്ള പതിവ് വാര്‍ത്താസമ്മേളനം നടത്തിയ ഫോറിന്‍ സെക്രട്ടറി പോഡിയം വിട്ടിറങ്ങിയതിന് പിന്നാലെ 55-കാരനായ ബോറിസിന്റെ ശ്വാസകോശ പ്രശ്‌നങ്ങള്‍ വഷളായി ഓക്‌സിജന്‍ ലഭ്യമാക്കി. അത്യാഹിത വിഭാഗത്തിലേക്ക് നീക്കിയ പ്രധാനമന്ത്രി വെന്റിലേറ്ററിന്റെ സഹായമില്ലാതെ തന്നെ ശ്വസിക്കുന്നുണ്ട്. ഇതിനിടെ തനിക്ക് പകരം ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ പ്രധാനമന്ത്രി ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡൊമിനിക് റാബിന് നിര്‍ദ്ദേശം നല്‍കി.
ഇതോടെയാണ് ഡൊമിനിക് റാബ് വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചത്. പ്രധാനമന്ത്രിക്ക് പിന്നില്‍ ഏറ്റവും മുതിന്ന രണ്ടാമത്തെ ക്യാബിനറ്റ് മിനിസ്റ്ററാണ് റാബ്. നം.11 ഫ് ളാറ്റില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന പ്രധാനമന്ത്രിയുടെ അവസ്ഥ ഭേദമായില്ലെന്ന് ക്യാബിനറ്റ് അംഗങ്ങളുമായി ഞായറാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. സംസാരത്തിനിടെ ശ്വാസം വലിക്കാന്‍ പ്രധാനമന്ത്രി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മന്ത്രിമാര്‍ തിരിച്ചറിഞ്ഞു. ഈ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബോറിസിന് നാല് ലിറ്റര്‍ ഓക്‌സിജന്‍ വേണ്ടിവന്നതോടെയാണ് സെന്റ് തോമസിലെ അത്യാഹിത വിഭാഗത്തിലേക്ക് നീക്കിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുറനെ മറ്റ് ലോകനേതാക്കളും ബോറിസിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പിന്തുണയുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ രോഗവിവരങ്ങള്‍ ഡൗണിംഗ് സ്ട്രീറ്റ് ഒളിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 439 മരണങ്ങള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബ്രിട്ടന്റെ പോരാട്ടം ഡൊമിനിക് റാബിന്റെ ചുമലില്‍ വന്നുചേരുന്നത്.