കഴിഞ്ഞ 24 മണിക്കൂറില്‍ 786 മരണങ്ങളും, 3634 പേര്‍ പോസിറ്റീവായി സ്ഥിരീകരിക്കപ്പെടുകയും ചെയ്‌തെങ്കിലും രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ പരിശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്ന് യുകെയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ വന്‍കുറവ് സംഭവിച്ചതോടെ വൈറസിന്റെ കുതിപ്പ് തടയാനുള്ള ശ്രമങ്ങളാണ് ഫലവത്തായി മാറുന്നതെന്ന് ചീഫ് സയന്റിഫിക് അഡൈ്വസര്‍ സര്‍ പാട്രിക് വാല്ലസ് പറഞ്ഞു.
എന്നാല്‍ യുദ്ധം യഥാര്‍ത്ഥത്തില്‍ വിജയിച്ച് തുടങ്ങിയോയെന്ന് വ്യക്തമാകാന്‍ ഒരാഴ്ച കൂടി കാത്തിരിക്കണമെന്ന് സര്‍ വാല്ലസും, അദ്ദേഹത്തിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രിയുടെ പകരക്കാരന്‍ ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബും ചൂണ്ടിക്കാണിച്ചു. വീടുകളില്‍ തുടര്‍ന്ന് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാനുള്ള നിബന്ധനകള്‍ അനുസരിക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. നിലവിലെ സ്ഥിതിയില്‍ നിന്നും അല്‍പ്പം അയഞ്ഞാല്‍ രാജ്യത്തിന് സംഭവിക്കുന്ന ഏറ്റവും മോശം അവസ്ഥയാകുമെന്ന് റാബ് വ്യക്തമാക്കി.
24 മണിക്കൂറില്‍ 786 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 6159 ആയി ഉയര്‍ന്നു. ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റല്‍ ഇന്റന്‍സീവ് കെയറില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അവസ്ഥ തൃപ്തികരമായി തുടരുകയാണ്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ആകെ 96 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ ബ്രിട്ടനില്‍ 60,000 കൊറോണാവൈറസ് മരണങ്ങള്‍ സംഭവിക്കാമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ ബ്രിട്ടന്‍ മറികടക്കാന്‍ സാധ്യതയുള്ളതായാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ജൂലൈ ആകുന്നതോടെ യുകെയില്‍ 66,300 മരണങ്ങള്‍ സംഭവിക്കാം. ഈ സമയത്ത് ഇറ്റലിയില്‍ 20,000, സ്‌പെയില്‍ 19000, ഫ്രാന്‍സില്‍ 15000 എന്നിങ്ങനെ മരണങ്ങള്‍ സംഭവിച്ചേക്കാം. ഏപ്രില്‍ മധ്യത്തോടെ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ബ്രിട്ടന് പിടിച്ചുനില്‍ക്കാന്‍ ഒരു ലക്ഷം ബെഡുകള്‍ വേണമെന്നും ഗവേഷകര്‍ പ്രവചിക്കുന്നു.