ലോക്ക്ഡൗണിന്റെ അനന്തരഫലമായി കൊവിഡ്-ഇതര കാരണങ്ങള്‍ മൂലം ഏകദേശം 75,000 പേര്‍ മരിക്കുമെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. 188 പേജ് രേഖയില്‍ കുഴിച്ചിട്ട പ്രവചനമാണ് ഈ മരണസംഖ്യ. സര്‍ക്കാരിന്റെ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസിന് (സേജ്) സമര്‍പ്പിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് കൊറോണാവൈറസ് ബാധിച്ച് മരിക്കുന്നതിലും അധികം ജനങ്ങള്‍ കൊവിഡ് വിലക്കുകള്‍ മൂലം മരിക്കുകയെന്ന് രേഖപ്പെടുത്തിയത്. ഇതോടെ കൂടുതല്‍ വിലക്കുകള്‍ പ്രഖ്യാപിക്കുന്നത് ഒഴിവാക്കാന്‍ ബോറിസ് ജോണ്‍സന് മേല്‍ സമ്മര്‍ദം ഉയരും.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം ആശുപത്രികളിലും, കെയര്‍ ഹോമുകളിലും നേരിട്ട പ്രതിസന്ധി മൂലം 16,000 പേര്‍ മരിച്ചതായാണ് രേഖ വെളിപ്പെടുത്തുന്നത്. ആളുകളെ ഇനിയും എ&ഇയില്‍ നിന്ന് അകറ്റി നിര്‍ത്തുകയും, സോഷ്യല്‍ കെയറിലെ പ്രശ്‌നങ്ങള്‍ തുടരുകയും ചെയ്താല്‍ ഈ വര്‍ഷത്തിനകം 26,000 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. ക്യാന്‍സര്‍ തിരിച്ചറിയാതെ പോകുന്നതും, ഓപ്പറേഷനുകള്‍ റദ്ദാക്കുകയും, സാമ്പത്തിക പ്രതിസന്ധി ആരോഗ്യത്തിന് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ചേര്‍ന്നാല്‍ അടുത്ത 5 വര്‍ഷത്തില്‍ 31,000 പേര്‍ കൂടി അധികമായി മരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം വൈറസ് ബാധിച്ച് ഇതുവരെ യുകെയില്‍ മരിച്ചവരുടെ ഔദ്യോഗിക എണ്ണം 41,936 ആണ്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, ഹോം ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് സേജിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വൈറസിനെ തടയാന്‍ മാര്‍ച്ചില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാതെ പോയെങ്കില്‍ രാജ്യത്ത് 4 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.
എന്‍എച്ച്എസ് സേവനങ്ങള്‍ അട്ടിമറിക്കപ്പെട്ടാല്‍ ഈ മരണസംഖ്യ 1.4 മില്ല്യണിലേക്കും നീങ്ങുമായിരുന്നു. എന്നാല്‍ വിലക്കുകള്‍ക്ക് ഒരു മറുവശവും ഉണ്ടെന്ന് ഇവര്‍ സമ്മതിക്കുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന സന്ദേശം സ്വീകരിച്ച് ജനം വീട്ടിലിരുന്നപ്പോള്‍ ആശുപത്രിയില്‍ തിരക്ക് ഗണ്യമായി കുറഞ്ഞു. പക്ഷെ ഇത് കൂടുതല്‍ മരണങ്ങള്‍ക്കുള്ള ടൈം ബോംബായി സമൂഹത്തില്‍ നിലനില്‍ക്കുകയാണ്.