പുതിയ കൊവിഡ് വേരിയന്റിനെ 'ബ്രിട്ടീഷ് വൈറസെന്ന്' വിശേഷിപ്പിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. ബ്രിട്ടീഷ് വൈറസിനെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ഈസ്റ്റര്‍ ആകുന്നതോടെ പത്തിരട്ടി കൊവിഡ് കേസുകളാണ് രാജ്യത്ത് രൂപപ്പെടുകയെന്നാണ് മെര്‍ക്കലിന്റെ മുന്നറിയിപ്പ്. യുകെയില്‍ കണ്ടെത്തുകയും, പിന്നീട് യൂറോപ്പ് മുഴുവന്‍ പടരുകയും ചെയ്ത അതിവേഗത്തില്‍ പടരുന്ന പുതിയ വേരിയന്റിന്റെ വ്യാപനം തടയാന്‍ നിലവില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ വരെയെങ്കിലും നീണ്ടുനില്‍ക്കുമെന്നും ചാന്‍സലര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളെ അറിയിച്ചു.
കൊറോണാവൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാനില്‍ നിന്നാണെന്നാണ് കരുതുന്നത്. ഇതിന്റെ പേരില്‍ വൈറസിനെ ചൈനാ വൈറസെന്നും, കുംഗ് ഫ്‌ളൂവെന്നും വിളിച്ചതിന് വംശീയവെറിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചീത്തകേട്ടിരുന്നു. ഇതിന് ശേഷമാണ് ജര്‍മ്മന്‍ ചാന്‍സലര്‍ പുതിയ വേരിയന്റിനെ ബ്രിട്ടീഷ് വൈറസെന്ന് വിശേഷിപ്പിച്ചത്. അതേസമയം ജര്‍മ്മനിയിലെ വൈറസ് ഹോട്ട്‌സ്‌പോട്ടുകളില്‍ ശവപ്പെട്ടികള്‍ കുന്നുകൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മെയ്‌സെനിലെ സാക്‌സോണ്‍ ടൗണില്‍ ഓഫീസുകളിലും, കോറിഡോറുകളിലുമാണ് ശവപ്പെട്ടികള്‍ സൂക്ഷിക്കുന്നതെന്ന് ക്രിമേറ്റോറിയം മാനേജര്‍ വെളിപ്പെടുത്തി. ദിവസത്തില്‍ 60 മൃതദേഹങ്ങളെങ്കിലും ഇവിടെ സംസ്‌കരിക്കുന്നു. ജര്‍മ്മനിയില്‍ കൊവിഡ് രൂക്ഷമായ 10 മേഖലകളില്‍ സാക്‌സോണിയും ഉള്‍പ്പെടുന്നു. എന്നാല്‍ ഇതൊന്നും ബ്രിട്ടനെ പരിഹസിക്കുന്നതില്‍ നിന്നും മെര്‍ക്കലിനെ പിന്തിരിപ്പിച്ചില്ല. ബ്രിട്ടീഷ് വൈറസിനെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഈസ്റ്റര്‍ കാലത്ത് പത്തിരട്ടി കേസുകള്‍ നേരിടേണ്ടി വരും, അതിനാല്‍ എട്ട് മുതല്‍ പത്ത് ആഴ്ച വരെ കര്‍ശന നടപടി വേണം, മെര്‍ക്കല്‍ വ്യക്തമാക്കി.
അതേമയം ബ്രിട്ടന്‍ പുതിയ വേരിയന്റിനെ അതിവേഗം തിരിച്ചറിഞ്ഞതാണ് ഈ വിധം വിളിക്കാന്‍ വഴിയൊരുക്കിയതെന്ന് ടോറി എംപി പ്രതികരിച്ചു. അതിനര്‍ത്ഥം ഈ വേരിയന്റ് ഇവിടെ നിന്ന് തുടങ്ങിയതാണെന്നല്ല. ജര്‍മ്മന്‍ ചാന്‍സലര്‍ വൈറസിനെ ബ്രിട്ടീഷ് വൈറസെന്ന് വിശേഷിപ്പിച്ചത് ഒട്ടും സഹായകരമല്ല, എംപി ചൂണ്ടിക്കാണിച്ചു.