പിണറായി സര്‍ക്കാരിന്റെ ആറാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനകാര്യ കമ്മീഷനേയും സിഎജിയേയും രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വിപുലപ്പെടുത്തിയ കിഫ്ബിയെ തകര്‍ക്കാനാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ശ്രമിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി വിമര്‍ശിച്ചു.
'സംസ്ഥാനങ്ങളുടെ വായ്പകള്‍ക്ക് മേല്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ശ്രമിക്കുമോ എന്ന ആശങ്കയും പ്രബലമാണെന്നും ഐസക്ക് പറയുന്നു. കൂടുതല്‍ കര്‍ക്കശമായ ധനഉത്തരവാദിത്ത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതെല്ലാം നമ്മുടെ ധനസ്ഥിതിക്ക് മേല്‍ ഡെമോക്ലിസിന്റെ വാള്‍ പോലെ തൂങ്ങി നില്‍ക്കുകയാണ്. പ്രതിസന്ധികാലത്ത് ഇത്തരത്തില്‍ കര്‍ക്കശമായ നിയമങ്ങള്‍ നടപ്പാക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് പ്രതിസന്ധിയാവുകയാണ്ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നു.
കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങള്‍ ചില കേന്ദ്രങ്ങള്‍ അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരു നീക്കവും നടപ്പാവാന്‍ പോകുന്നില്ലെന്ന് ഓര്‍മ്മിപ്പിച്ച ധനമന്ത്രി, നിലവില്‍ പ്രഖ്യാപിച്ച 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ നടപ്പുവര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍ കിഫ്ബി വഴി രണ്ടായിരം കോടി രൂപ നീക്കി വയ്ക്കും. ഇവയിലെല്ലാം പുതിയ കോഴ്‌സുകള്‍ അനുവദിക്കും. പുതിയ 30 ഓട്ടോണമസ് കേന്ദ്രങ്ങള്‍ സര്‍വകലാശാലകളുടെ കീഴില്‍ തുടങ്ങുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങളുടെ ഭാഗമാണ് 201920ലെ ഫിനാന്‍സ് അക്കൗണ്ട്‌സ് റിപ്പോര്‍ട്ടെന്ന് ഐസക്ക് ബജറ്റ് പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി.
1999 മുതല്‍ നിലവിലുണ്ടായിരുന്നതും സഭ രണ്ട് തവണ ചര്‍ച്ച ചെയ്ത് പാസ്സാക്കിയതുമായ നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചതെങ്ങനെയാണ്? ഇത്തരം പരാമര്‍ശങ്ങള്‍ കരട് റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. സംസ്ഥാനസര്‍ക്കാരിന് വിശദീകരണത്തിന് അവസരം നിഷേധിക്കുകയും ചെയ്തു. ഇത് രാജ്യത്തെ ഓഡിറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ച കാലം മുതലുണ്ടായിരുന്ന ട്രഷറി സേവിംഗ്‌സ് ബാങ്കിനെതിരെയും ഇതേ കോണുകളില്‍ നിന്ന് നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇവയെല്ലാം കേരളം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം',ഐസക്ക് പറയുന്നു.