ഫിസര്‍ വാക്‌സിന്‍ ലഭിച്ച് രണ്ട് ദിവസത്തിന് ശേഷം വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ച നാല് മക്കളുടെ പിതാവ് കൊവിഡ്-19 ബാധിച്ച് മരിച്ചു. കൗണ്ടി ഡുര്‍ഹാമില്‍ കോണ്‍സെറ്റിന് സമീപം ഷോട്ട്‌ലി ബ്രിഡ്ജില്‍ നിന്നുള്ള ക്രിസ് മൂര്‍ മഹാമാരി സമയത്ത് സ്വയം സംരക്ഷിച്ച് ഇരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം അവസാനത്തോടെ എന്‍എച്ച്എസ് അഡ്മിനിസ്‌ട്രേറ്റര്‍ റോളിലേക്ക് തിരിച്ചെത്തിയിരുന്നു.
ജനുവരി 2നാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് നോര്‍ത്ത് ഡുര്‍ഹാമില്‍ വെച്ച് 48-കാരന് ഫിസര്‍ കൊറോണാവൈറസ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങള്‍ കാണിച്ച ഇദ്ദേഹം വൈറസില്‍ പോസിറ്റീവായി ടെസ്റ്റ് ചെയ്യുകയായിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 10ന് മരണമടഞ്ഞു.
മൂറിന് എങ്ങിനെയാണ് വൈറസ് പിടിപെട്ടതെന്ന് കുടുംബത്തിന് നിശ്ചയമില്ല. ഇതിന് വാക്‌സിനുമായി നേരിട്ട് ബന്ധമില്ലെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. രണ്ട് ഡോസുകള്‍ നല്‍കിയ ശേഷവും കൊവിഡ്-19നെ നൂറ് ശതമാനം തടയാന്‍ കഴിയുന്ന വാക്‌സിന്‍ പുറത്തിറങ്ങിയിട്ടില്ല. പഠനങ്ങള്‍ പ്രകാരം ആദ്യ ഡോസിന് ശേഷം ഫിസര്‍ വാക്‌സിന്‍ 52% സുരക്ഷയും, രണ്ടാമത്തെ ഇഞ്ചക്ഷനില്‍ 95% സുരക്ഷയും പ്രദാനം ചെയ്യുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
എന്നാല്‍ ആദ്യ ഡോസ് വൈറസിനെതിരെ ഫലപ്രദമായി പോരാടി തുടങ്ങാന്‍ രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. 47-കാരിയായ ഭാര്യ ഹെലെന്‍, 19 വയസ്സുള്ള റെബേക്ക, 17-കാരന്‍ ഡാനിയേല്‍, 16-കാരന്‍ ജെയിംസ്, 12-കാരന്‍ തോമസ് എന്നിവരെ പിന്നിലാക്കിയാണ് മൂര്‍ യാത്രയായത്. മഹാമാരി കുതിച്ചുയര്‍ന്ന സമയത്ത് ഷീല്‍ഡിംഗിലായിരുന്ന ഇദ്ദേഹം ക്രിസ്മസ് സമയത്താണ് ജോലിയില്‍ തിരികെയെത്തിയത്.