കൊവിഡ് മരണങ്ങള്‍ കേവലം ഒന്നായി ചുരുങ്ങിയതോടെ ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ വിലക്കുകള്‍ വേഗത്തില്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. ഇന്‍ഫെക്ഷന്‍ നിരക്കുകള്‍ എട്ട് മാസത്തിലെ താഴ്ചയിലേക്കും കൂപ്പുകുത്തി.
ഈ കണക്കുകള്‍ താഴേക്ക് പോകുമ്പോഴും അടുത്ത ഏഴ് ആഴ്ച കൂടി വിലക്കുകള്‍ തുടരാന്‍ തന്നെയാണ് ബ്രിട്ടന്‍ നിശ്ചയിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ പദ്ധതിയും ഒരു ഭാഗത്ത് വിജയകരമായി മുന്നേറുകയാണ്. മാസ്‌കും, സാമൂഹിക അകലം പാലിക്കാനുള്ള നടപടികളും ജൂണ്‍ 21ന് ശേഷവും തുടരുമെന്നാണ് മന്ത്രിമാര്‍ നല്‍കുന്ന സൂചന. ഈ മാസം അവസാനത്തോടെ വിദേശ യാത്രാ വിലക്കുകള്‍ അവസാനിക്കുമ്പോള്‍ ക്വാറന്റൈന്‍-ഫ്രീ ലക്ഷ്യകേന്ദ്രങ്ങളുടെ എണ്ണം പരിമിതമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഡേറ്റല്ല, ഡാറ്റ നോക്കി നടപടിയെടുക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നാണ് പൂളില്‍ നിന്നുള്ള ടോറി എംപി റോബര്‍ട്ട് സിംസ് ആവശ്യപ്പെടുന്നത്. 'ഡേറ്റിന് പകരം ഡാറ്റ പരിശോധിച്ചാല്‍ ഇന്‍ഫെക്ഷനും, ഹോസ്പിറ്റല്‍ അഡ്മിഷനും, മരണങ്ങളും അതിവേഗത്തില്‍ താഴ്ന്നതായി കാണാം. അണ്‍ലോക്കിംഗ് പ്രക്രിയയുടെ ഒരു ഘട്ടത്തിലും വൈറസ് തിരിച്ചുവരുന്നുമില്ല. സ്‌കൂളുകള്‍ തുറന്നപ്പോഴും, ഷോപ്പുകള്‍ തുറന്നപ്പോഴും ഇത് സംഭവിച്ചില്ല. സര്‍ക്കാരിനെ കൊണ്ട് നിര്‍ബന്ധിച്ച് നടപ്പാക്കണം, സാധാരണ ജീവിതം ഒരു പരിധി വരെ തിരിച്ചുകിട്ടും', എംപി ചൂണ്ടിക്കാണിച്ചു.
വാക്‌സിനേഷന്‍ 50 മില്ല്യണ്‍ നാഴികക്കല്ല് താണ്ടിയ ഘട്ടത്തില്‍ വിവാഹങ്ങള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ അതിഥികളെ പ്രവേശിപ്പിക്കാന്‍ തയ്യാറാകണമെന്ന് റോബര്‍ട്ട് ആവശ്യപ്പെട്ടു. മെയ് 17ന് അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ സ്ഥിരീകരിച്ചു. ബ്രിട്ടന്‍ 50 മില്ല്യണ്‍ വാക്‌സിനേഷന്‍ നല്‍കി വേനല്‍ക്കാലത്തെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകും ഉറപ്പുനല്‍കി. എന്നാല്‍ ഇതിലേറെ വാക്‌സിനുകള്‍ ജനങ്ങളില്‍ എത്തിച്ചിട്ടും ഇന്ത്യയില്‍ രണ്ടാം വ്യാപനം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.