മുണ്ടക്കയത്ത് മണിമലയാറില്‍ ഒഴുക്കില്‍പ്പെട്ട അലമാര ഒടുവില്‍ കുട്ടനാട് വരെ ഒഴുകി തിരിച്ചെത്തി. ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുഴയില്‍ വല വീശാന്‍ ഇറങ്ങിയ മണ്ണൂത്ര ഷാജിക്കും കൂട്ടുകാര്‍ക്കുമാണ് ഒഴുകിവന്നത് തേക്കിന്റെ അലമാര കൈയ്യില്‍ കിട്ടിയത്. ഷാജിയും സംഘവും ഇതു കരയ്ക്കു കയറ്റി പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ബാങ്ക് പാസ്ബുക്ക് ലഭിച്ചത്. വിലാസം നോക്കിയപ്പോള്‍ മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന്റേതാണെന്നു വ്യക്തമായി.
അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ അദ്ദേഹത്തെ കണ്ടെത്തി വിവരമറിയിച്ചു. അങ്ങനെ, 16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയ മരത്തിന്റെ അലമാര സ്വന്തം വീട്ടില്‍ തിരിച്ചെത്തി. കണ്ണന്റെ സഹോദരന്‍ സാബുവിനു 30 വര്‍ഷം മുന്‍പ് സമ്മാനമായി ലഭിച്ചതായിരുന്നു ഈ അലമാര.
ഇതിനിടെ, പുഴയെടുത്ത ആധാരം പുഴ തന്നെ തിരികെ നല്‍കിയ സംഭവവും ഉണ്ടായി. പ്രളയത്തിന്റെ ആറാം ദിവസമാണ് കണ്ണനും ഭാര്യ സെല്‍വിക്കും തങ്ങളുടെ ആധാരം തിരികെക്കിട്ടിയത്. മുണ്ടക്കയം കോസ്വേ പാലത്തിനു സമീപമാണ് ഇവരുടെ താമസം. പ്രളയത്തില്‍ എല്ലാം ഒലിച്ചുപോയ കൂട്ടത്തില്‍ ആധാരം സൂക്ഷിച്ചിരുന്ന ബാഗും നഷ്ടപ്പെടുകയായിരുന്നു.
ഈ ബാഗ് ആലപ്പുഴ ചേന്നങ്കരി ആര്യഭവന്‍ ബേബിക്കാണ് ഇന്നലെ പുഴയില്‍നിന്നു ലഭിച്ചത്. നെടുമുടിയില്‍നിന്നു വേണാട്ട് ഭാഗത്തേക്കു വള്ളത്തില്‍ പോകുന്നതിനിടെ ചേന്നങ്കരി പാലത്തില്‍ ഉടക്കിയ നിലയിലാണു ബാഗ് കണ്ടതെന്നു ബേബി പറഞ്ഞു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെകെ സുരേഷിന്റെ സഹായത്താല്‍ ബാഗ് കണ്ണനു കൈമാറി.