CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 58 Seconds Ago
Breaking Now

വെള്ളക്കെട്ടില്‍ ഇറക്കിയതിലൂടെ കെഎസ്ആര്‍ടിസിക്ക് 5,33,000 രൂപ നഷ്ടം വരുത്തി ; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ഈരാറ്റുപേട്ട സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കനത്ത മഴയ്ക്കിടെ പൂഞ്ഞാറില്‍ വെള്ളക്കെട്ടിന് കുറുകെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച് പോകാന്‍ ശ്രമിച്ച ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്ത് പൊലീസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ജയദീപ് ബസ് വെള്ളക്കെട്ടില്‍ ഇറക്കിയതിലൂടെ കെഎസ്ആര്‍ടിസിക്ക് 5,33,000 രൂപ നഷ്ടം വരുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബസിന് മനപ്പൂര്‍വ്വം കേട് വരുത്താന്‍ ജയദീപിന് ഉദേശമുണ്ടായിരുന്നെന്നു എഫ്‌ഐആറില്‍ പറയുന്നു. ഈരാറ്റുപേട്ട സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജയദീപിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് 19ാം തീയതി മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നിര്‍ദ്ദേശം. മോട്ടോര്‍ വാഹന വകുപ്പിന്റെ 184ാം വകുപ്പ് പ്രകാരമാണ് നടപടി. കഴിഞ്ഞ ആഴ്ചയാണ് ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഡ്രൈവര്‍ ജയദീപിനെ മന്ത്രി ആന്റണി രാജു സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്നായിരുന്നു കണ്ടെത്തല്‍. ഇതിന് പിന്നാലെ ജയദീപ് സോഷ്യല്‍മീഡിയയിലൂടെ സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ ആളുകളെ രക്ഷിക്കാനാണ് നോക്കിയതെന്നും സസ്‌പെന്‍ഷന് പിന്നില്‍ രാഷ്ട്രീയമാണെന്നുമാണ് ജയദീപ് പറഞ്ഞത്. താന്‍ ഡ്രൈവര്‍ ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയല്ലെന്നും ത്രില്ലിന് വേണ്ടിയാണെന്നും ജയദീപ് പറഞ്ഞിരുന്നു.

കെഎസ്ആര്‍ടിസി നശിക്കാന്‍ പോകുന്ന പ്രസ്ഥാനമാണെന്നും ഒരുകാലത്തും അത് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ജയദീപ് പറഞ്ഞിരുന്നു. യൂണിയന്‍ നോക്കിയാണ് കെഎസ്ആര്‍ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും തനിക്കെതിരായ നടപടിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും ജയദീപ് പറഞ്ഞിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.