പിതാവിന്റെയും, രണ്ടാനമ്മയുടെയും ക്രൂരമായ അതിക്രമങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ട ആര്‍തര്‍ ലാബിഞ്ചോ ഹ്യൂഗ്‌സിന് ഒടുവില്‍ അന്ത്യവിശ്രമത്തിന് വഴിയൊരുങ്ങുന്നു. കൊല്ലപ്പെട്ട് 18 മാസങ്ങളായി മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ച് കിടക്കുകയാണ് ആ കുഞ്ഞിന്റെ മൃതശരീരം. കൊലയാളിയായ പിതാവ് തോമസ് ആറ് വയസ്സുകാരന്റെ മൃതദേഹം വിട്ടുനല്‍കാന്‍ സമ്മതിച്ചതോടെയാണ് അന്ത്യവിശ്രമം നല്‍കുന്നത്.
നരഹത്യയില്‍ കുറ്റക്കാരനായി കണ്ടെത്തിയതോടെ 29-കാരനായ പിതാവ് ഹ്യൂഗ്‌സിന് 21 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. മകന്റെ അടക്കത്തെ കുറിച്ച് കാര്യമായി ചിന്തിക്കാതിരുന്ന ഇയാള്‍ ആര്‍തറിന്റെ അമ്മ ഒലിവിയയ്ക്ക് അല്‍പ്പം ആശ്വാസം നല്‍കാന്‍ സമ്മതിച്ചതോടെയാണ് പുതിയ നീക്കമെന്ന് അഭിഭാഷക വ്യക്തമാക്കി.
പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് 16 മാസക്കാലമായി ലെസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയിലെ മോര്‍ച്ചറിയിലാണ് കുഞ്ഞിന്റെ മൃതദേഹമെന്ന് മുത്തശ്ശി മാഡലിന്‍ ഹാല്‍ക്രോ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ സംസ്‌കാര കര്‍മ്മങ്ങള്‍ നടത്താന്‍ ആര്‍ക്കാണ് അവകാശമെന്ന നിയമപരമായ തര്‍ക്കം ഉടലെടുത്തതാണ് ഇതിന് കാരണമായത്.
കഴിഞ്ഞ വര്‍ഷം കൊവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ആര്‍തറിനെ പിതാവും, ഇയാളുടെ കാമുകി എമ്മാ ടസ്റ്റിനും ചേര്‍ന്ന് കൊടുംക്രൂരതകള്‍ക്ക് വിധേയമാക്കിയത്. ഒടുവില്‍ ടസ്റ്റിന്‍ കുട്ടിയെ തല്ലിക്കൊല്ലുകയും ചെയ്തു. പിതാവിന് പുറമെ കുട്ടിയുടെ അമ്മയും കൊലക്കേസില്‍ ശിക്ഷ അനുഭവിച്ച് വരുകയാണ്.
ഈ ഘട്ടത്തിലാണ് തന്റെ കുടുംബത്തില്‍ സര്‍വ്വീസ് നല്‍കിയ ശേഷം ആര്‍തറിന്റെ മൃതദേഹം ഭാര്യയുടെ കുടുംബത്തിന് സംസ്‌കാരകര്‍മ്മങ്ങള്‍ നടത്താന്‍ വിട്ടുനല്‍കാമെന്ന് പിതാവ് സമ്മതിച്ചത്.