എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളവര്‍ദ്ധന ലഭ്യമാക്കാന്‍ ഗവണ്‍മെന്റിനും, എന്‍എച്ച്എസ് മേധാവികള്‍ക്കും മടിയാണ്. കനത്ത സമ്മര്‍ദത്തില്‍ സ്വന്തം ജീവിതം പോലും മറന്ന് സേവനം നല്‍കിയാലും ആവശ്യത്തിനുള്ള അംഗീകാരമോ, പണമോ ലഭ്യമാക്കാറില്ല. ഡോക്ടര്‍മാര്‍ക്ക് കനത്ത ശമ്പളവര്‍ദ്ധന ലഭ്യമാക്കിയ ഗവണ്‍മെന്റ് 5% മാത്രം വര്‍ദ്ധന നല്‍കിയാണ് നഴ്‌സുമാരുടെ സമരം ഒതുക്കിയത്.
എന്നാല്‍ ഇപ്പോഴും എന്‍എച്ച്എസില്‍ ആവശ്യത്തിന് നഴ്‌സുമാര്‍ ലഭ്യമല്ലെന്നതാണ് അവസ്ഥ. ഇതിനായി പണം കൊടുത്ത് ഇറക്കുന്ന ഏജന്‍സി നഴ്‌സുമാര്‍ക്കായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3 ബില്ല്യണ്‍ പൗണ്ട് നല്‍കിയെന്നാണ് ഇംഗ്ലണ്ടിലെ ആശുപത്രികള്‍ നല്‍കുന്ന കണക്ക്. 182 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സ്വരൂപിച്ച കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
ഏജന്‍സി നഴ്‌സുമാര്‍ക്ക് പുറമെ അസിസ്റ്റന്റ്, സപ്പോര്‍ട്ട് വര്‍ക്കേഴ്‌സ് ഉള്‍പ്പെടെ നഴ്‌സിംഗ് ജീവനക്കാര്‍ക്കുമായാണ് ഈ വന്‍ തുക ആശുപത്രികള്‍ ചെലവാക്കിയത്. എല്ലാ മേഖലയിലും മില്ല്യണ്‍ കണക്കിന് പൗണ്ട് പൊടിപൊടിച്ചിട്ടുണ്ടെന്ന് യൂണിയന്‍ പറയുന്നു. 31,000 ഫുള്‍ടൈം നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കാനോ, 86,000 പുതിയ നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കാനോ സാധിക്കുന്ന തുകയാണ് ഈ വിധത്തില്‍ പോയിട്ടുള്ളതെന്ന് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.
2020 മുതല്‍ 2022 വരെ കാലഘട്ടത്തിലാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ 3.2 ബില്ല്യണ്‍ പൗണ്ട് ചെലവാക്കിയത്. ലണ്ടന്‍ മേഖലയിലാണ് ഏറ്റവും വലിയ ചെലവ്, 630.5 മില്ല്യണ്‍ പൗണ്ട്. സൗത്ത് ഈസ്റ്റില്‍ 582 മില്ല്യണ്‍ പൗണ്ടും ചെലവഴിച്ചു. റൊട്ടേഷനില്‍ ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും പകരമായാണ് ആശുപത്രികള്‍ താല്‍ക്കാലിക ഏജന്‍സി ജീവനക്കാരെ ഉപയോഗിക്കുന്നത്.
സാധാരണ ജീവനക്കാരെ അക്ഷേിച്ച് ഏജന്‍സി ജീവനക്കാര്‍ക്ക് 155 ശതമാനം വരെ അധികം തുക നല്‍കാന്‍ ഇംഗ്ലണ്ടിലെ ട്രസ്റ്റുകള്‍ക്ക് അനുമതിയുണ്ട്. രോഗികളുടെ സുരക്ഷിതത്വത്തിന്റെ പേര് പറഞ്ഞ് ഇതിന് അപ്പുറം നല്‍കാനും സാധിക്കും. മാന്യമായ ശമ്പളവും, നഴ്‌സിംഗ് പഠനത്തിനും പണം ചെലവാക്കുന്നതിന് പകരം ബില്ല്യണുകള്‍ ഏജന്‍സി ജീവനക്കാര്‍ക്കായി ചെലവാക്കുകയാണെന്ന് ആര്‍സിഎന്‍ ചീഫ് നഴ്‌സ് പ്രൊഫസര്‍ നിക്കോള റേഞ്ചര്‍ ചൂണ്ടിക്കാണിച്ചു.